മദ്യപാന ശീലം ഭാര്യയോടും അമ്മയോടും പറഞ്ഞു; സുഹൃത്തിനെ കൊലപ്പെടുത്തി പുണെ സ്വദേശി

മുംബൈ: മദ്യപാന ശീലത്തെ കുറിച്ച് ഭാര്യയോടും അമ്മയോടും നിരന്തരം പരാതി പറഞ്ഞതിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി പുണെ സ്വദേശി. ഹദാപ്‌സർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമോഷി അലിയിൽ വ്യാഴാഴ്ചയാണ് സംഭവം. അമോൽ എന്ന മാരുതി മാനെ (39) ആണ് മരിച്ചത്. വൈഭവ് ഗണേഷ് ലാബ്‌ഡെ (31), ധ്യാനേശ്വർ ദത്തു (27) എന്നിവരാണ് കൊല​പാതകം നടത്തിയത്.

റാമേവഷി അലിയിലെ കോളനിയിൽ താമസിച്ചിരുന്ന പ്രതിയും കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമോൽ പല തവണ വൈഭവിന്റെ വീട്ടിലെത്തി ഇയാളുടെ മദ്യപാന ശീലത്തെ കുറിച്ച് ഭാര്യയോടും അമ്മയോടും പരാതി പറയാറുണ്ടായിരുന്നു. ഒരു ദിവസം മദ്യപിക്കുന്നതിനെ ചൊല്ലി വൈഭവും കുടുംബാംഗങ്ങളും തമ്മിൽ വഴക്കിട്ടു. തുടർന്ന് വൈഭവ് കൂട്ടാളിയായ ധ്യാനേശ്വറും ചേർന്ന് അമോലിനെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. രണ്ടുപേരും അമോലിന്റെ വീട്ടിലെത്തി ഇരുമ്പു വടികൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നു.

കാറ്ററിങ് ജോലി ചെയ്യുന്ന ​അമോൽ വീട്ടിൽ തനിച്ചുള്ള സമയത്താണ് പ്രതികൾ എത്തിയത്. സഹോദരിയെ ഫോണിൽ വിളിച്ചെങ്കിലും അമോൽ എടുത്തില്ല. തുടർന്ന് പരിചയക്കാരിൽ ഒരാളെ വീട്ടിലേക്ക് അയച്ചപ്പോഴാണ് അമോൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. സുഹൃത്തുക്കളെ ചോദ്യം ചെയ്തത് വഴിയാണ് കൊലപാതകികളെ കണ്ടെത്തിയത്. വൈഭവ് കുറ്റം സമ്മതിച്ചു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 103 (1) പ്രകാരം ഹദാപ്‌സർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Man Kills Friend For Telling Wife, Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.