രവിയുടെ വാക്കുകൾ ഞെട്ടിച്ചു, എന്റെ അറിവോ സമ്മതമോ ഇല്ല; വിവാഹമോചനത്തെക്കുറിച്ച് ആർതി

വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നടൻ ജയം രവിയുടെ ഭാര്യ ആർതി രവി. വിവാഹമോചനത്തെക്കുറിച്ചുള്ള പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് വെളിപ്പെടുത്തിയതെന്നും ആർതി സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവന പങ്കുവെച്ചുകൊണ്ട് പറഞ്ഞു. രവിയുമായി മനസു തുറക്കാൻ ഞാൻ കുറെ കാലങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് അതിനുള്ള അവസരം ലഭിച്ചില്ലെന്നും ആർതി പറയുന്നു. വിവാഹനമോചനത്തെക്കുറിച്ചുള്ള അറിയിപ്പ് തന്നെപ്പോലെ മക്കളെയും ഞെട്ടിച്ചിട്ടുണ്ട്. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്. ഇനി എന്റെ പ്രഥമ പരിഗണന കുട്ടികൾക്ക് ആയിരിക്കും. അവരുമായി മുന്നോട്ട് പോകും- ആർതി കൂട്ടിച്ചേർത്തു.

'എന്റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിന് ശേഷം ഒരു സുപ്രധാന കാര്യം, അത് അർഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി രവിയുമായി മനസ് തുറന്ന് സംസാരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ എനിക്ക് അവസരം ലഭിച്ചില്ല.

ഞങ്ങൾ തമ്മിലും കുടുംബപരമായുമുള്ള പ്രതിബദ്ധതയെ മാനിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീർത്തും ഞെട്ടിച്ചുകളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല.

വിവാഹമോചനത്തെക്കുറിച്ചുള്ള അറിയിപ്പ് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ പൊതു അഭിപ്രായങ്ങളിൽ നിന്നു വിട്ടുനിൽക്കാനും മൗനം പാലിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനക്ക് ശേഷം എനിക്കെതിരെ വിമർശനം ഉയരുയാണ്. എന്റെ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്.

ഒരു അമ്മയെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല, കൂടാതെ ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോടും അവരർഹിക്കുന്ന ആത്മാഭിമാനത്തോടും മുന്നോട്ട് പോകാൻ എന്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ. ഞങ്ങൾക്കിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

അവസാനമായി ഇക്കാലമത്രയും ഞങ്ങൾക്ക് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്നേഹവുമാണ് ഞങ്ങൾക്ക് ശക്തി പകരുന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ നിമിഷത്തിൽ ഞങ്ങളുടെ സ്വകാര്യതയോട് അല്പം ബഹുമാനം കാണിക്കണമെന്നും ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമെന്നും അഭ്യർഥിക്കുന്നു. എന്ന് സ്നേഹത്തോടെ ആർതി'.

വിവാഹമോചനത്തെക്കുറിച്ച് ജയം രവി പറഞ്ഞത് ഇങ്ങനെയായിരുന്നു.'ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്'.

ഇപ്പോഴും 'മാരീഡ് ടു ജയം രവി' എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. 

Tags:    
News Summary - Jayam Ravi's wife Aarti Claims Divorce Announced Without Consent: 'The Decision Is One Sided'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.