നടി ബ്ലാക്ക്മെയിൽ ചെയ്തു; തെളിവുകൾ കൈവശമുണ്ടെന്ന് മുകേഷ്

കൊച്ചി: പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സംഭവത്തിൽ മുകേഷിന്റെ പ്രതികരണം പുറത്ത്. പരാതി നൽകിയ നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്നും ഇതിന് തെളിവായി വാട്സാപ്പ് സന്ദേശങ്ങൾ ഉൾപ്പടെ കൈവശമുണ്ടെന്നുമാണ് മുകേഷിന്റെ അവകാശവാദം. മുഖ്യമന്ത്രിയെ മുകേഷ് ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുമായി മുകേഷ് സംസാരിച്ചതെന്നും വാർത്തകളുണ്ട്.

അതേസമയം, മുൻകൂർ ജാമ്യത്തിനുള്ള ശ്രമം മുകേഷ് തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. നിയമവിദഗ്ധരുമായി മുകേഷ് ഇക്കാര്യം ചർച്ച ചെയ്തു. വൈകാതെ ഇക്കാര്യത്തിൽ മുകേഷിന്റെ പ്രതികരണമുണ്ടാവുമെന്നാണ് സൂചന.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ കേസെടുത്തിരുന്നു. മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. നടൻ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

Tags:    
News Summary - The actress was blackmailed; Mukesh says that he has evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.