ദേശീയ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കും –മന്ത്രി

മനാമ: തദ്ദേശീയ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍-പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ കാര്യ മന്ത്രി ഈസ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഹമ്മാദി വ്യക്തമാക്കി. ലബനാന്‍ പത്രമായ ‘സയ്യാദി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പരിഷ്കരണം, ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ വ്യതിരിക്തമായ നിലപാടാണ് രാജ്യം കാത്തുസൂക്ഷിക്കുന്നത്. നവ സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം വിവിധ മേഖലകളില്‍ നിന്ന് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പരിഷ്കരണ നടപടികള്‍ എല്ലാ മേഖലകളിലും അതിന്‍െറ ഗുണഫലം പ്രകടമാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 
രാജ്യം നിലനിര്‍ത്തുന്ന പാരമ്പര്യങ്ങളെയും മൂല്യ സങ്കല്‍പങ്ങളെയും മാനിക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെയുള്ളത്. ഓരോരുത്തര്‍ക്കും തങ്ങളുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുകയോ  ഏതെങ്കിലും വിഷയം എഴുതിയതിന്‍െറ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ തടവിലിടുകയോ മാധ്യമ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഭരണഘടനയും നിയമവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. 2000ല്‍ ഏഴ് പത്രങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 15 ആയി വര്‍ധിച്ചിട്ടുണ്ട്. 38 ആഴ്ചപതിപ്പുകളും ഒമ്പത് ഇ-മാഗസിനുകളും ആറ് ടി.വി ചാനലുകളും 10 റേഡിയോ സ്റ്റേഷനുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 
ആയിരക്കണക്കിന് പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്.  
ബഹ്റൈനിലെ മാധ്യമ മേഖല ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. 
തീവ്രവാദ പ്രവര്‍ത്തനങ്ങളും വിദേശരാജ്യങ്ങളുടെ ഇടപെടലുകളും അപകീര്‍ത്തികരമായ വാര്‍ത്തകളും വിദ്വേഷം വമിക്കുന്ന പ്രസ്താവനകളും അഭംഗുരം തുടരുകയാണ്. 
ഇ-മീഡിയക്ക് വലിയ ഇടമുള്ള മേഖലയാണിത്. വാര്‍ത്താ വിനിമയ-ഐ.ടി ഉപയോഗത്തില്‍ അറബ് രാജ്യങ്ങളില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനത്തും അന്താരാഷ്ട്ര തലത്തില്‍ ഏഴാം സ്ഥാനത്തുമാണ്. നവ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ വളരെ മുന്നിലാണ് രാജ്യത്തെ ജനങ്ങള്‍. ഇന്‍റര്‍നെറ്റ് ഉപയോഗം ഉയര്‍ന്ന തോതിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.