മനാമ: അടുത്ത ആഴ്ച ബഹ്റൈനിൽ നടക്കുന്ന സംരംഭക സമ്മേളനത്തിൽ ഇസ്രായേൽ പ്രതിനിധി കൾ എത്തുന്നതിൽ പ്രതിഷേധം. ഇസ്രായേൽ ഫലസ്തീനുനേരെ നടത്തുന്ന ആക്രമണങ്ങൾ നിർബാധം തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധമുയരുന്നത്. ബഹ്റൈനിലെ സയണിസ്റ്റ് വിരുദ്ധ സൊസൈറ്റി ‘ആവാസ് ഡോട് ഒാർഗിൽ’ നടത്തിയ കാമ്പയിനിൽ 750ലധികം പേർ ഇതിനകം ഒപ്പിട്ടു. ഫലസ്തീനികളുടെ അടിസ്ഥാന അവകാശങ്ങളെ പിന്തുണക്കാൻ ബഹ്റൈനികളും ഇവിടത്തെ താമസക്കാരും മുന്നോട്ടുവരണമെന്ന് ഒാൺലൈൻ പരാതിയിൽ ആവശ്യപ്പെട്ടു. സയണിസ്റ്റ് ഭരണകൂടവുമായുള്ള അനുരഞ്ജനത്തിനെതിരെ പൊതുസമൂഹവും വ്യാപാരി സമൂഹവും മുന്നോട്ടുവരണമെന്നും അവർ അഭ്യർഥിച്ചു. ഏപ്രിൽ 15 മുതൽ 18 വരെയാണ് ബഹ്റൈനിൽ ആഗോള സംരംഭക സമ്മേളനം നടക്കുന്നത്.
ഇതിൽ 40 അംഗ ഇസ്രായേൽ പ്രതിനിധി സംഘം പെങ്കടുക്കുമെന്നാണ് സൂചന. ഇസ്രായേൽ സാമ്പത്തിക മന്ത്രി ഏലി കോഹൻ ആണ് ഇവരെ നയിക്കുകയെന്നും റിപ്പോർട്ടുണ്ട്. പരിപാടിയിൽ 170ലധികം രാജ്യങ്ങളിൽ നിന്നായി സംരംഭകർ, നിക്ഷേപകർ, ഗവേഷകർ, നയരൂപവത്കരണം നടത്തുന്നവർ, സ്റ്റാർട്ട് അപ് മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. ‘സ്കൈപ്’ സ്ഥാപകൻ ജോനാസ് ജെൽബെർഗ്, ‘ആപ്പിൾ’ മുൻ ചീഫ് ഇവാഞ്ചലിസ്റ്റ് ഗൈ കാവസാകി തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കും. ബഹ്റൈനിലെ ‘തംകീൻ’, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എവിങ് മാരിയൻ കൗഫ്മാൻ ഫൗണ്ടേഷൻ’, ‘േഗ്ലാബൽ എൻറർപ്രണർഷിപ് നെറ്റ്വർക്’ എന്നിവർ സംയുക്തമായാണ് സമ്മേളനം നടത്തുന്നത്.
അതിനിടെ, സമ്മേളന കാര്യം ചർച്ച ചെയ്യാൻ തംകീൻ അടിയന്തര ബോർഡ് യോഗം ചേരണമെന്ന് ജനറൽ ഫെഡറേഷൻ ഒാഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസ് (ജി.എഫ്.ബി.ടി.യു) ആവശ്യപ്പെട്ടു. സമ്മേളനത്തിലെ ഇസ്രായേൽ സാന്നിധ്യം ഫെഡറേഷൻ അംഗീകരിക്കില്ലെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ലോകമാകെ സംരംഭകത്വ അനുകൂല സാഹചര്യം ശക്തിപ്പെടുത്താനാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ‘േഗ്ലാബൽ എൻറർപ്രണർഷിപ് നെറ്റ്വർക്’ എക്സി. പ്രസിഡൻറ് മാർക് മാറിച്ച് പ്രാദേശിക പത്രത്തോട് പറഞ്ഞു. ബഹ്റൈനിലെ വളർച്ച പ്രാപിക്കുന്ന സംരംഭക്വ അനുകൂല അന്തരീക്ഷത്തിന് കൂടുതൽ ശക്തിപകരാൻ ഇത് കാരണമാകും. ഇൗ പ്രക്രിയയിൽ എല്ലാ പങ്കാളികളും പ്രാദേശിക നിയമങ്ങളും സംസ്കാര വൈവിധ്യങ്ങളും മാനിക്കും. ഇത് സർക്കാറിതര സമ്മേളനമാണ്.
അതിൽ എല്ലാ വിഭാഗം ആളുകളേയും ഉൾപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ബഹ്റൈൻ എം.പിമാർ ഇസ്രായേൽ പ്രാതിനിധ്യത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഇത് പിന്നീട് മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടു. ഇസ്രായേൽ പ്രതിനിധികളുടെ സാന്നിധ്യമുള്ളതിനാൽ പരിപാടിയിൽ സംബന്ധിക്കില്ലെന്ന് കുവൈത്ത് വ്യാപാര -വാണിജ്യ മന്ത്രി ഖാലിദ് അൽ റവ്ദാൻ വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന് മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ, ഇസ്രായേലുമായി ഒൗദ്യോഗിക നയതന്ത്ര ബന്ധമില്ല. ബഹ്റൈനിൽ ഏതാണ്ട് 5000 ഫലസ്തീനികൾ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. സമ്മേളനത്തിലെ ഇസ്രായേൽ സാന്നിധ്യത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എം.പിമാർ ഫലസ്തീനികളുടെ സ്കാർഫ് കഴുത്തിലണിഞ്ഞ് പ്രതിഷേധം ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.