മനാമ: പരിഷ്കരണ പദ്ധതി വിജയിപ്പിക്കുന്നതില്‍ രാജ്യത്തെ മാധ്യമങ്ങളുടെ പങ്ക് നിസ്തുലമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. എല്ലാ വര്‍ഷവും മേയ് മൂന്ന് പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതന്ത്ര്യവും സുതാര്യതയുമാണ് പത്ര പ്രവര്‍ത്തനത്തിെൻറ അടിസ്ഥാനമെന്നും ബഹ്റൈനിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അത് കാത്തുസൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ബഹ്റൈനിലെ ആദ്യ പത്രം ആരംഭിച്ചിട്ട് 80 വര്‍ഷം പൂര്‍ത്തിയായതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതമായ മൂല്യം, ദിവ്യമായ സന്ദേശം, സമൂഹവുമായുള്ള ഇടപഴകല്‍, ദേശീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കല്‍, സാംസ്കാരികമായ ഒൗന്നത്യം, വൈജ്ഞാനിക മികവ് എന്നിവയാണ് രാജ്യത്തെ പത്രമാധ്യമങ്ങളെ വേറിട്ട് നിര്‍ത്തുന്നത്. ‘ജനാധിപത്യത്തിന് വേണ്ടി മാധ്യമങ്ങള്‍: പത്രങ്ങളും തെരഞ്ഞെടുപ്പുകളും’ എന്ന വിഷയത്തിലാണ് ഇപ്രാവശ്യം ബഹ്റൈനില്‍ പത്ര സ്വാതന്ത്ര്യ ദിനാചരണം നടത്തുന്നത്.
മുനിസിപ്പാലിറ്റികളിലേക്കും പാര്‍ലമെന്‍റിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ശക്തമായ പ്രോല്‍സാഹനം നല്‍കിയിട്ടുണ്ട്. 20 വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പരിഷ്കരണ പദ്ധതി മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.