മനാമ: അധ്വാനമില്ലാതെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് മോഹിപ്പിച്ച് നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകം. മോഹന വാഗ്ദാനങ്ങൾ നൽകി ആളുകളെ മണിചെയിനിൽ കുരുക്കിയാണ് വൻ തുകയുടെ തട്ടിപ്പ് നടത്തുന്നത്.
ലക്ഷ്യമിടുന്നത് പ്രവാസികളെ
പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇൗ സംഘങ്ങൾ മുഖ്യമായും പ്രവർത്തിക്കുന്നത്. ഇവരുടെ കെണിയിൽപെട്ട് പണം നഷ്ടമായവർ നിരവധിയാണ്. എന്നാൽ, നാണക്കേടോർത്ത് പലരും പരാതിയുമായി രംഗത്തെത്താറില്ല. കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പ് കഴിഞ്ഞദിവസം പുറത്തായതോടെ ആശങ്കയിലാണ് പലരും. ഒരു ജോലിയും ചെയ്യാതെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞാണ് ഇവർ ആളുകളെ വലയിലാക്കുന്നത്. ഇങ്ങനെ വൻ തുക സമ്പാദിച്ച ചിലരുടെ ‘അനുഭവസാക്ഷ്യ’വും ഇവർ അവതരിപ്പിക്കും. മണി ചെയിനിൽ ആളുകളെ ചേർത്ത് ലക്ഷങ്ങൾ സമ്പാദിച്ചെന്നൊക്കെയുള്ള പ്രലോഭന കാര്യങ്ങളായിരിക്കും ഇവർ പറയുന്നത്. ഇതുകേട്ട് എടുത്തുചാടി കണ്ണിയിൽ ചേരുന്നവർ പിന്നീട് പണം നഷ്ടമായി കണ്ണീർ വാർക്കുന്ന വാർത്തകളാണ് പുറത്തുവരുക.
തട്ടിപ്പ് സമൂഹമാധ്യമങ്ങളിലൂടെ
ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. എളുപ്പത്തിൽ സമ്പത്തുണ്ടാക്കുന്ന മാർഗങ്ങൾ പഠിപ്പിക്കാൻ പ്രത്യേക ക്ലാസുകളുമുണ്ട്. നേരിട്ട് നടത്തുന്നതിന് പുറമെ, യൂട്യൂബ് ലിങ്കുകൾ വഴിയും ക്ലാസുകൾ നടത്തുന്നുണ്ട്. ഇതിന് വൻ തുക ഫീസ് കൊടുക്കുകയും വേണം. ക്ലാസുകളിലേക്ക് ഇരകളെ എത്തിക്കാൻ പ്രത്യേക സംഘങ്ങൾതന്നെ പ്രവർത്തിക്കുന്നുണ്ട്. 120 ദിവസംകൊണ്ട് നിക്ഷേപിച്ചതിെൻറ ഇരട്ടിയിലധികം തിരിച്ചുകൊടുക്കുമെന്നാണ് ഇവർ ഇരകളെ വിശ്വസിപ്പിക്കുന്നത്. ഇതിനായി വിവിധ പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്. 5000 രൂപ നിക്ഷേപിച്ചാൽ ദിവസവും 100 രൂപ വീതം 120 ദിവസത്തേക്ക് തിരിച്ചുതരുമെന്നാണ് ഒരു പാക്കേജ്. അഞ്ച് ലക്ഷം നിക്ഷേപിച്ചാൽ ദിവസവും ബോണസായി ലഭിക്കുക 10,000 രൂപയാണത്രേ. ആദ്യമൊക്കെ തുക നൽകി ഇരയുടെ വിശ്വാസമാർജിക്കും. വീണ്ടുവിചാരമില്ലാതെ കൂടുതൽ പണം നിക്ഷേപിക്കുന്നവർ പിന്നീടാണ് തട്ടിപ്പ് തിരിച്ചറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.