ഐ.ജി.എ ഗാർഹിക വരുമാന-ചെലവ് സർവേ ബോധവത്കരണ കാമ്പയിൻ ഇന്ത്യൻ ക്ലബിൽ
നടന്നപ്പോൾ
മനാമ: ഗാർഹിക വരുമാന -ചെലവ് സർവേയെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ഇന്ത്യൻ ക്ലബിൽ സെഷൻ നടത്തി. 2024 ജനുവരിയിൽ ആരംഭിച്ച കാമ്പയിൻ, 2024 ഡിസംബർ അവസാനം വരെ തുടരും. സർവേ ലക്ഷ്യങ്ങളും പ്രക്രിയയും പൊതുജനങ്ങളെ പരിചയപ്പെടുത്തുക, ഐ.ജി.എ സേവനങ്ങൾ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുക എന്നിവ കൂടി ലക്ഷ്യമിട്ടാണ് ബോധവത്കരണ കാമ്പയിൻ നടത്തുന്നത്.
ഗാർഹിക വരുമാന-ചെലവ് സർവേയെക്കുറിച്ചുള്ള അവതരണവും പരിപാടിയിൽ നടന്നു. സർവേ ലക്ഷ്യങ്ങൾ, പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നത് സംബന്ധിച്ച ക്ലാസുകളും നടന്നു. ഇലക്ട്രോണിക് ഫോമുകൾ വഴി ശേഖരിക്കുന്ന ഡേറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള സംവിധാനം ഐ.ജി.എ വിശദീകരിച്ചു. പൗരന്മാർക്കും താമസക്കാർക്കും പ്രയോജനപ്പെടുന്ന ഈ ദേശീയ പദ്ധതിയിൽ സജീവമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഐ.ജി.എ ഊന്നിപ്പറഞ്ഞു.
ഐ.ജി.എ കമ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിങ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പോപ്പുലേഷൻ ഡയറക്ടറേറ്റുകളിൽനിന്നുള്ള ടീമുകളും ഇന്ത്യൻ ക്ലബ് മാനേജ്മെന്റ് അംഗങ്ങളും സെഷനിൽ പങ്കെടുത്തു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിൽനിന്നും തിരഞ്ഞെടുത്ത ഏകദേശം 6000 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് ഗാർഹിക വരവ്-ചെലവ് സർവേ നടത്തിയത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്നതിനായി കൃത്യമായ ഡേറ്റ ശേഖരിക്കുക എന്നതാണ് ലക്ഷ്യം. നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് സൂക്ഷ്മമായി തിരഞ്ഞെടുത്ത 35 ഫീൽഡ് ഗവേഷകരടങ്ങുന്ന ടീമാണ് സർവേക്ക് നേതൃത്വം നൽകുന്നത്. 17878070 എന്ന കാൾ സെന്റർ നമ്പറിലൂടെ ബന്ധപ്പെട്ട ശേഷം ഗവേഷകർ വീടുകൾ സന്ദർശിച്ചാണ് ഡേറ്റ ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.