മനാമ: വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധന അംഗീകൃത സ്വകാര്യ പരിശോധന കേന്ദ്രങ്ങളിലേക്ക് മാറ്റിയ നടപടി പ്രാബല്യത്തിൽ വന്നു. 2015നും 2024നുമിടയിൽ നിർമിച്ച (10 വർഷം വരെ പഴക്കമുള്ള) വാഹനങ്ങളൂടെ പരിശോധനയാണ് ആഗസ്റ്റ് ഒന്നു മുതൽ പൂർണമായും സ്വകാര്യ പരിശോധന കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
കഴിഞ്ഞ മാസം പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ കമാൻഡർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷന്റെ നിയന്ത്രണങ്ങൾക്കനുസൃതമായും നേരിട്ടുള്ള മേൽനോട്ടത്തിലും ലൈറ്റ്, ഹെവി വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കുമായി 11 സാങ്കേതിക പരിശോധന കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. ഈ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് സാങ്കേതിക പരിശീലനം നൽകിയിട്ടുണ്ട്. കൂടുതൽ സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളായി പരിശോധനയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് ആഗസ്റ്റ് ഒന്നിന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ, 10 വർഷത്തിലധികം പഴക്കമില്ലാത്ത എല്ലാ ചെറുവാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും പരിശോധനയാണ് സ്വകാര്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
3000 കിലോ വരെ ഭാരമുള്ള എല്ലാ സ്വകാര്യ വാഹനങ്ങൾക്കും മോട്ടോർ ബൈക്കുകൾക്കും പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും നയം ബാധകമാണ്. പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ ഈ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിക്കാം. സ്വകാര്യ കേന്ദ്രങ്ങളിലെ പരിശോധന ഫീസ് 11 ദീനാറാണ്. ട്രാഫിക് കേന്ദ്രങ്ങളിലെ ഫീസിനേക്കാൾ ആറ് ദീനാർ കൂടുതലാണിത്.
2025 ജനുവരി ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ, പഴക്കം പരിഗണിക്കാതെ എല്ലാ ചെറുവാഹനങ്ങളുടെയും മോട്ടോർസൈക്കിളുകളുടെയും പരിശോധന സ്വകാര്യ പരിശോധന കേന്ദ്രങ്ങളിലേക്ക് മാറ്റും. 2025 ജൂലൈ 1ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ഹെവി വാഹനങ്ങളും പൊതുഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളുമുൾപ്പെടെ എല്ലാ വാഹനങ്ങളും ഉൾപ്പെടുത്തി ഈ സേവനം വിപുലീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.