കുവൈത്ത് സിറ്റി: രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ഇലക്ട്രോണിക് സംവിധാനങ്ങളും ആപ്ലിക്കേഷനുകളും വികസിപ്പിക്കണമെന്ന് മന്ത്രിസഭ നിർദേശം നൽകി. അടുത്തിടെ നടന്ന ആഗോള ഐ.ടി തകരാറിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ നിർദേശം.
ബയാൻ പാലസിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഗോള ഐ.ടി തകരാർ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രിയും വാർത്താവിനിമയകാര്യ സഹമന്ത്രി ഒമർ അൽ ഒമർ വിവരിച്ചു.
ഓപറേഷൻ റൂം, പരാതികൾ സ്വീകരിക്കുന്നതിനുള്ള ഹോട്ട്ലൈൻ, ആഗോള സേവന ദാതാക്കളുമായുള്ള ആശയവിനിമയം എന്നിവയിലൂടെ വിഷയത്തിൽ നടപടികൾ സ്വീകരിച്ച് പ്രശ്നം മറികടന്നതായി അദ്ദേഹം വ്യക്തമാക്കി. തകരാർ സർക്കാർ ആപ്ലിക്കേഷനുകളെയും ഇലക്ട്രോണിക് സംവിധാനങ്ങളെയും ബാധിച്ചിട്ടില്ലെന്നും വിവര സുരക്ഷയിലും ഇലക്ട്രോണിക് ഇൻഫ്രാസ്ട്രക്ചർ സംരക്ഷണത്തിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മന്ത്രിയും കുവൈത്ത് ഐ.ടി, സൈബർ വിദഗ്ധരും നടത്തിയ വലിയ ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് മയക്കുമരുന്ന് പ്രതിരോധം സംബന്ധിച്ച രണ്ടാം അന്താരാഷ്ട്ര ബാഗ്ദാദ് സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചു. മരുന്നുകളും മെഡിക്കൽ സാമഗ്രികളും വാങ്ങുന്നതിനായി 47 മില്യൺ ഡോളർ വിലമതിക്കുന്ന 63 കരാറുകളിൽ ഒപ്പുവെച്ച കാര്യം ആരോഗ്യമന്ത്രി ഡോ.അഹമദ് അൽ അവാദി കാബിനറ്റിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.