കുവൈത്ത് സിറ്റി: വരും ദിവസങ്ങളിലും രാജ്യത്ത് കനത്ത ചൂട് തുടരും. ഉയർന്ന താപനിലക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കാറ്റ് ശക്തിപ്പെടുമെന്നാണ് സൂചന. കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ദൃശ്യപരത കുറക്കുകയും ചെയ്യും. ഉയർന്ന താപനില ശരാശരി 50 ഡിഗ്രി സെൽഷ്യസായി തുടരും. ഞായറാഴ്ച 50 ഡിഗ്രി സെൽഷ്യസിന് മുകളിലും താപനില ഉയരാമെന്ന് കാലവസ്ഥ നിരീക്ഷകർ അറിയിച്ചു.രാജ്യത്ത് ചൊവ്വാഴ്ച മുതൽ ജെമിനി രണ്ടാം സീസണ് ആരംഭിച്ചിട്ടുണ്ട്. 13 ദിവസം നീളുന്ന ജെമിനി സീസണിൽ താപനിലയില്‍ കുത്തനെയുള്ള വര്‍ധന ഉണ്ടാകും. പകലിന്റെ ദൈര്‍ഘ്യവും വര്‍ധിക്കും. പകൽ സമയം 13 മണിക്കൂറും 50 മിനിറ്റും രാത്രി സമയം 10 മണിക്കൂറും 10 മിനിറ്റും വരെയായിരിക്കും. രാത്രിയിലും ശക്തമായ കാറ്റും ചൂടും നിലനിൽക്കും.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാഘാതം, പേശികളുടെ ക്ഷതം, പൊള്ളൽ, കരുവാളിപ്പ് എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി കുറക്കണമെന്നും അൽ സനദ് അഭ്യർഥിച്ചു. പുറത്ത് ഇറങ്ങേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
പ്രായമായവർ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വേഗത്തിൽ കീഴ്പ്പെടും.
അവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും തണുത്ത ചുറ്റുപാടുകളിൽ തുടരുന്നുണ്ടെന്നും ഉറപ്പാക്കണം. കുട്ടികൾ, കടൽത്തീരത്ത് പോകുന്നവർ, വാട്ടർ സ്പോർട്സ് പ്രേമികൾ എന്നിവർ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിനാൽ ഇവർ അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു. ഇവർ പ്രത്യേകം ശ്രദ്ധിക്കണം.
കുവൈത്ത് സിറ്റി: താപനില ഉയർന്ന നിലയിൽ തുടരുന്നതിനിടെ മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം. സൂര്യപ്രകാശം ദീർഘനേരം തുടർച്ചായി കൊള്ളരുതെന്ന് മന്ത്രാലയം ഉണർത്തി.
രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
തലകറക്കം, തലവേദന, ഓക്കാനം, അമിതമായ വിയർപ്പ്, ക്ഷീണം തുടങ്ങി ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയണം. ഇതിൽ ഏതെങ്കിലും ഉണ്ടായാൽ ഉടൻ തണുത്ത സ്ഥലത്തേക്ക് മാറുകയും വെള്ളം കുടിക്കുകയും വേണം. രോഗലക്ഷണങ്ങൾ തുടരുകയോ വഷളാവുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം.
താപനില ഉയർന്നതോടെ ഇതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സൗകര്യങ്ങൾ വർധിച്ചു. ജൂലൈ ആദ്യ പത്ത് ദിവസങ്ങളിൽ ചൂട് സംബന്ധമായ അസുഖങ്ങൾക്ക് 33ഓളം പേർക്ക് ആശുപത്രികൾ ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.