ഒരുപിടി നല്ലോർമകളുടെ പൂക്കാലമാണ് ഓണം എന്നും എനിക്ക്. എന്നാൽ, ഇത്തവണ ഓണക്കാലമെത്തുമ്പോൾ സന്തോഷം നൽകുന്ന ഓർമകൾ അല്ല മനസ്സിലുള്ളത്. മംഗഫിൽ ഉണ്ടായ തീപിടിത്തവും 49 പേരുടെ മരണവും, വയനാട്ടിൽ സംഭവിച്ച വൻദുരന്തവും മനസ്സിൽ നിന്ന് മായുന്നതിന്നു മുമ്പാണ് ഇത്തവണത്തെ ഓണം കടന്നുവരുന്നത്. അതിനാൽ ഇത്തവണ ഓണാഘോഷങ്ങൾ ഒഴിവാക്കി കുടുംബത്തോടൊപ്പം ഓണസദ്യ മാത്രം.
ഓണം എന്നും പ്രവാസികളുടെ മിഴികളും മൊഴികളും നനയ്ക്കുന്ന ഓർമയാണ്. പലരും തിരുവോണദിനം അവധിയെടുക്കുന്നു. മറ്റു പലർക്കും തിരുവോണ ദിവസവും ജോലിയെടുക്കേണ്ടിവരുന്നു. വിഷമത്തോടെ അവർ ജോലിക്കു പോകുന്നു. ജോലിയിലുടനീളം നാടും നാട്ടുകാരും പൂവും പുഴയുമൊക്കെ അവരുടെ ഹൃദയതിരശ്ശീലയിൽ മാറിമറിയുന്നുണ്ടാകാം. കുടുംബമായി കഴിയുന്ന പ്രവാസികളുടെ ഫ്ലാറ്റുകളിലും ഷെയറിംങ് വില്ലകളിലുമൊക്കെ കുരുന്നുകൾ മാവേലിമന്നനു പൂക്കളങ്ങളൊരുക്കുന്നു. ആവുന്നവരൊക്കെ ഓണസദ്യ വീട്ടിൽത്തന്നെ തയ്യാറാക്കുന്നു. കഴിയാത്തവർ ഓർഡർ ചെയ്തു വരുത്തുന്നു.
ക്യാമ്പുകളിൽ, മിക്കവർക്കും ജോലിത്തിരക്കു തന്നെയായിരിക്കും. ജോലിയുടെ സമ്മർദങ്ങളും അവധി കിട്ടാത്തതിന്റെ വിഷമങ്ങളും ഉള്ളിൽ സങ്കടങ്ങളായി വേവുന്നുണ്ടാകും. വീട്ടിൽനിന്നും നാട്ടിൽനിന്നുമുള്ള വിളികൾ ഫോണുകളിൽ മുഴങ്ങുമ്പോൾ വിഷമങ്ങൾ ഉള്ളിലൊതുക്കി ചിരി കൈവിടാതെ അവർ കുശലം പറഞ്ഞു നീങ്ങുന്നു.
ഒത്തുകൂടാൻ സാധിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം പാർക്കിലോ,വീടുകളിലോ, ഫ്ളാറ്റുകളിലോ ഒരുമിച്ചുകൂടി ഓണമാഘോഷിക്കുന്നു. ശേഷം എല്ലാവരും പലവഴി പിരിയുമ്പോൾ പ്രവാസിയുടെ തിരുവോണത്തിനു തിരശ്ശീല വീഴുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.