മസ്കത്ത്: ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അറബി ഹെൽപ് ലൈൻ നടപ്പാക്കിയത് ഒമാനി ഇന്ത്യൻ സന്ദർശകർക്കും ഗുണമാകും. അറബിക് സംസാരിക്കുന്ന യാത്രക്കാർക്ക് സുതാര്യമായ രീതിയിൽ വിവരങ്ങൾ ലഭ്യമാക്കുക, മികച്ച യാത്രാനുഭവം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടൂറിസം വിഭാഗം അറബി ഭാഷാ വിവര ഹെൽപ്പ് ലൈൻ ആരംഭിച്ചത്.
2023ൽ ഏകദേശം 50,000 ഒമാനികൾ ഇന്ത്യ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. എല്ലാ വർഷവും നിരവധി ഒമാനികൾ ഇന്ത്യ സന്ദർശിക്കാറുണ്ട്. കേരളമടക്കം ഇന്ത്യയിലെ മിക്കയിടങ്ങളും ഒമാനികളുടെ പ്രിയപ്പെട്ട ടൂറിസം സ്പോട്ടെന്ന ഖ്യാതി നിലനിൽക്കുമ്പോഴും അവർ നേരിടുന്ന പ്രധാനപ്രശ്നം ഭാഷ തന്നെയാണ്. ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ഹിന്ദിയായിരിക്കും സംസാരിക്കുക. എന്നാൽ, ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ഇന്ത്യക്കാരും അനേകമുണ്ട്. എന്നിരുന്നാലും അറബി ഭാഷ കൈകാര്യം ചെയ്യുന്നവരുടെ ദൗർലഭ്യത അറബി സംസാരിക്കുന്ന വിനോദസഞ്ചാരികളെ പ്രയാസപ്പെടുത്തുന്നുണ്ട്. ഇതിനൊരു പരിഹാരവും കൂടിയാണ് പുതിയ പദ്ധതിയായ അറബി ഹെൽപ്പ് ലൈൻ.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹെൽപ്പ് ലൈൻ സംബദ്ധിച്ചുള്ള ബിൽ ഇന്ത്യൻ ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷിഖാവത്ത് ലോകസഭയിൽ അവതരിപ്പിച്ചത്. ടോൾ ഫ്രീ നമ്പറായ 1800111363 ൽ ബന്ധപ്പെട്ടാൽ അറബിഭാഷയിൽ തന്നെ വിവരങ്ങളും നിർദേശങ്ങളും ലഭിക്കും. കൂടാതെ അറബിയുൾപ്പെടെ 12 വിദേശ ഭാഷകളിൽ 1363 എന്ന ഹ്രസ്വ കോഡിലൂടെയും (എസ്.എം.എസ്) വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. അറബി ഹെൽപ്പ് ലൈൻ വരുന്നതോടെ ഇന്ത്യയിലേക്ക് അറബി സംസാരിക്കുന്ന സഞ്ചാരികളുടെ ഒഴുക്ക് ക്രമേണ വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ഒമാൻ സ്വദേശികൾക്ക് ഇ-വിസ സൗകര്യം നിലവിലുണ്ട്. 16 ഒമാനി റിയാൽ മാത്രമാണ് 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന വിസക്ക് ഈടാക്കുന്നത്. ഒരു വർഷത്തെ കാലവധിയും വിസക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.