മസ്കത്ത്: രാജ്യത്തെ ഗുരുതരമല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്നതിനായുള്ള ഫീൽഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഇൗ മാസം അവസാനം തുറക്കും. പഴയ മസ്കത്ത് വിമാനത്താവള പരിസരത്ത് 200 മുതൽ 300 കിടക്കകളോടെയാണ് ആശുപത്രി ഒരുക്കുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുക.
ഉയരുന്ന രോഗബാധിതരുടെ എണ്ണവും മരണവും കണക്കിലെടുത്ത് എല്ലാ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഫീൽഡ് ആശുപത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി അറിയിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗം ആവശ്യമില്ലാത്ത രോഗികൾക്കാണ് ഇവിടെ ചികിത്സ നൽകുക. ഇതോടെ ജനറൽ ആശുപത്രികളിലുള്ള സമ്മർദം ഒഴിവാകുകയും മറ്റ് രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കാനും കഴിയും.
ആശുപത്രിയുടെ അവസാനവട്ട സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലികൾ മെഡിക്കൽ സംഘം നടത്തിവരുകയാണ്. മറ്റ് ഗവർണറേറ്റുകളിലെ രോഗികളെ കൂടി പ്രവേശിപ്പിക്കാൻ കൂടി വേണ്ടിയാണ് ആശുപത്രി ഒരുക്കുന്നതെന്ന് റോയൽ ആശുപത്രി ഡയറക്ടർ ജനറൽ ഡോ.ഖാസിം ബിൻ അഹമ്മദ് അൽ സാൽമി പറഞ്ഞു. ഇത്തരത്തിൽ ആശുപത്രി ഒരുക്കുന്നത് എളുപ്പമായ പ്രവർത്തനമല്ല. കിടക്കകളും ഡോക്ടർമാരെയും നഴ്സുമാരെയും സജ്ജീകരിക്കുന്നതിന് പുറമെ ചികിത്സാ സൗകര്യങ്ങൾ, മരുന്നുകൾ, രോഗാണു മുക്തമാക്കുന്നതിനുള്ള സാധനങ്ങൾ തുടങ്ങി സഹായ ഉത്പന്നങ്ങളായ വെൻറിലേറ്ററുകൾ വരെ ഒരുക്കണമെന്ന് ഡോ.ഖാസിം അൽ സാൽമി പറഞ്ഞു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ്. ഇത് മറ്റ് ലോകരാജ്യങ്ങളിലെ പോലെ കോവിഡിെൻറ രണ്ടാം വരവാണോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഫീൽഡ് ആശുപത്രി നിലവിൽ വരുന്നത് ചികിത്സാ രംഗത്ത് ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.