മസ്കത്ത്: ഒമാനിൽ മസ്ജിദുകളും മറ്റ് ആരാധനാലയങ്ങളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച തീരുമാനം നവംബർ പകുതിയോടെ കൈകൊള്ളുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആ സമയത്തെ കോവിഡ് രോഗ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് പകുതിയോടെയാണ് രാജ്യത്തെ മസ്ജിദുകളടക്കം ആരാധനാലയങ്ങൾ അടച്ചത്.
നവംബർ പകുതിയിലെ കോവിഡ് മാർഗ നിർദേശങ്ങളും മുൻകരുതൽ നടപടികളും കണക്കിലെടുത്ത് മസ്ജിദുകളും മറ്റ് ആരാധനാലയങ്ങളും തുറക്കുന്നതിന് അനുയോജ്യമായ തീരുമാനം കൈകൊള്ളുമെന്ന് മന്ത്രാലയം തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. കോവിഡ് രോഗവ്യാപനം സംബന്ധിച്ച് സുപ്രീം കോടതി പുറത്തുവിടുന്ന സൂചകങ്ങളും ഇതിനായി അവലംബിക്കുകയും ചെയ്യും.
ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള തീരുമാനമെടുക്കാൻ സുപ്രീം കമ്മിറ്റി സംയുക്ത കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ 22ന് നടന്ന കമ്മിറ്റിയുടെ യോഗമാണ് ഇൗ തീരുമാനമെടുത്തത്. രാജ്യത്തും മേഖലയിലും കോവിഡ് വ്യാപനം രൂക്ഷമായതിലും മരണസംഖ്യ ഉയരുന്നതിലും യോഗം ആശങ്ക രേഖപ്പെടുത്തി. മഹാമാരി പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രതിരോധ നടപടികൾ കൈകൊള്ളുന്നതിനാണ് ഇസ്ലാമിക നിയമം അനുശാസിക്കുന്നതെന്നും കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.