സലാലയിലെ രാത്രികാല കാഴ്ചകളിൽനിന്ന്
മസ്കത്ത്: ഖരീഫ് സീസൺ സജീവമായതോടെ സലാലയുടെ നൈറ്റ്ലൈഫ് പുത്തൻ വൈബ് നൽകുന്നു. രാത്രിയോടെ സജീവമാകുന്ന കലാ-സാംസ്കാരിക പരിപാടികൾ വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. പകലിൽ പ്രകൃതി ഭംഗിയുടെയും മറ്റും കാഴ്ചകളിൽ മുഴുകുമ്പോൾ ഖരീഫ് സീസണിലെ നൈറ്റ് ലൈഫ് അതുല്യവും അവിസ്മരണീയവുമായ അനുഭവമാണ് പ്രദാനം ചെയ്യുന്നതെന്ന് വിനോദസഞ്ചാരികൾ പറയുന്നു.
എല്ലാ അഭിരുചികൾക്കും അനുയോജ്യമായ നിരവധി വിനോദപരിപാടികളാണ് സലാലയിൽ രാത്രി ഒരുക്കിയിട്ടുള്ളതെന്ന് ഇറ്റലിയിൽനിന്നുള്ള മാറ്റിയോ പറഞ്ഞു. ഫെസ്റ്റിവൽ വേദികളിൽ നടക്കുന്ന തത്സമയ പ്രകടനങ്ങൾ, സംഗീതം, നൃത്തം എന്നിവയെല്ലാം ആകർഷിക്കുന്നതാണ്.
വൈവിധ്യമാർന്ന പ്രാദേശികവും അന്തർദേശീയവുമായ പാചകരീതികളാൽ സമ്പന്നമായ ഭക്ഷണ സ്റ്റാളുകളും രാത്രികാല ആഘോഷങ്ങൾക്ക് കൂടുതൽ രുചി പകരുന്നതാണ്. കായിക പ്രേമികൾക്കായി, വലിയ സ്ക്രീനുകൾ ഫുട്ബാൾ മത്സരങ്ങൾ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്കായി നിരവധി റൈഡുകളും കളിസ്ഥലങ്ങളും ലഭ്യമാണ്. മുഴുവൻ കുടുംബത്തിനും വിനോദം ഉറപ്പാക്കുന്ന തരത്തിലാണ് രാത്രികാല പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ഷോപ്പിങ് സൗകര്യമാണ് സലാലയുടെ രാത്രികാല ജീവിതം ഇഷ്ടപ്പെടാൻ കാരണമെന്ന് ബഹ്റൈനിൽനിന്നുള്ള മറിയം പറഞ്ഞു. ഖരീഫ് സമയത്ത് സലാലയിലെ ഷോപ്പിങ് അനുഭവം സവിശേഷമാണ്. പരമ്പരാഗത ഒമാനി കരകൗശല വസ്തുക്കൾ മുതൽ ആധുനിക ഫാഷൻ ഇനങ്ങൾവരെ ഇവിടെനിന്ന് ലഭിക്കും. ചടുലമായ മാർക്കറ്റ് അന്തരീക്ഷം രാത്രിയുടെ ആവേശം വർധിപ്പിക്കുകയും ഇത് സന്ദർശിക്കേണ്ട ഒന്നാക്കി മാറ്റുകയും ചെയ്യുമന്ന് അവർ പറഞ്ഞു.
സലാലയുടെ നൈറ്റ് ലൈഫിനെ വേറിട്ടു നിർത്തുന്നത് സന്ദർശകരെ മുന്നോട്ട് കൊണ്ടുപോകാൻ രൂപകൽപന ചെയ്ത അടിസ്ഥാന സൗകര്യങ്ങളാണെന്ന് യു.എ.ഇയിൽനിന്നുള്ള സന്ദർശകനായ മുഹമ്മദ് ജവാദ് പറഞ്ഞു. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ, സലാലയുടെ നൈറ്റ് ലൈഫ് ഒരു അദ്വിതീയ അനുഭവം നൽകുന്നു.
മറ്റ് നഗരങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇത് നിങ്ങളെ ഒരിടത്ത് ഇരിക്കാൻ അനുവദിക്കുന്നില്ല, വളരെയധികം വൈവിധ്യങ്ങൾ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തീനിലെ തിരക്കേറിയ തെരുവുകളിൽനിന്ന് ശാന്തമായ ദഹാരിസ് ബീച്ച് വരെയും സജീവമായ നഗരമധ്യത്തിൽനിന്ന് ഔഖാദ്, താഖ, മിർബത്ത് തുടങ്ങിയ ആകർഷകമായ പട്ടണങ്ങളും രാത്രിയിൽ പര്യവേക്ഷണം ചെയ്യാനുള്ള മികച്ച സ്ഥലങ്ങളാണ്.
റോഡുകളിലെ തിരക്കും റസ്റ്റാറന്റുകളിൽ ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാനുള്ള കാലതാമസവും പരിഹരിക്കുകയാണെങ്കിൽ സലാലയുടെ രാത്രി ജീവിതം മറക്കാൻ പറ്റാത്ത അനുഭവമായിരിക്കുമെന്ന് സഞ്ചാരികൾ പയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.