മസ്കത്ത്: ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താനുള്ള കാമ്പയിന് മസ്കത്ത് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെയും മറ്റു യോഗ്യതയുള്ള അധികാരികളുടെയും സഹകരണത്തോടെ, സീബ്, മത്ര, ബൗഷർ എന്നീ വിലായത്തുകളിലാണ് കാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രവർത്തനങ്ങൾ മേയ് 28 വരെ തുടരും. കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വീടുകളിലും പാർപ്പിട യൂനിറ്റുകളിലും ടാസ്ക് ടീമുകളെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് മുനിസിപ്പാലിറ്റി കമ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു.
ഈ കാമ്പയിൻ വിജയിപ്പിക്കുന്നതിന് കൂട്ടായ പരിശ്രമം നടത്തേണ്ടതിന്റെ ആവശ്യകത മസ്കത്ത് മുനിസിപ്പാലിറ്റി ഊന്നിപ്പറയുകയും ആത്യന്തിക ലക്ഷ്യം കൈവരിക്കാൻ വർക്ക് ടീമുകളുമായി കൈകോർക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും ആവശ്യപ്പെട്ടു. ആളുകളുടെ ആരോഗ്യവും സുരക്ഷയും നിലനിർത്താനും രോഗാണുക്കളുടെ സ്രോതസ്സുകളെ ചെറുക്കാനും രോഗ വ്യാപനം തടയുന്നതിനുള്ള അവബോധം വർധിപ്പിക്കാനുമുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ബാധ്യതയിൽനിന്നാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
നോർത്ത്, സൗത്ത് മബേല, നോർത്ത്, സൗത്ത് ഹെയിൽ, സൗത്ത് മവാലെ, അൽ ഖൂദ്, സുർ അൽ ഹദീദ്, മത്ര, ബൗഷർ എന്നിവിടങ്ങളിൽ രാവിലെ ഏഴു മുതൽ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വൈകീട്ട് ആറുവരെയും ടാസ്ക് ടീമുകൾ കൊതുക് തുരത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഈഡിസ് ഈജിപ്തി കൊതുകിന്റെ വ്യാപനവും അതിന്റെ പ്രജനന കേന്ദ്രങ്ങളും തുടർച്ചയായി നടത്തുന്ന നിർമാർജന പരിപാടികളിലൂടെയും ഇല്ലാതാക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
തലസ്ഥാനനഗരിയിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയർത്തിയിരുന്നു. റൂവി, ഹംരിയ, ദർസൈത്ത് എന്നിവിടങ്ങളിൽ ചില കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. വീട്ടിലോ പരിസരത്തോ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിന്റെ വ്യാപനത്തിന് കാരണമാകും. എയർകണ്ടീഷണർ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വാട്ടർപ്ലേറ്റുകൾ, ചെടിച്ചട്ടികൾ മുതലായവയാണ് സാധാരണ ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണമെന്നും നിർദേശിച്ചു.
ഈഡിസ് ഈജിപ്തി എന്ന കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവമുള്ള ഇവയുടെ നിറം കറുപ്പും, മുതുകിലും മൂന്നു ജോടി കാലുകളിലും വെളുത്ത വരകളും ഉണ്ടാകും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.