മസ്കത്ത്: ഒമാനിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം നവംബർ ഒന്നുമുതൽ ആരംഭിക്കും. വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അധ്യാപകർ, അനുബന്ധ ജോലിക്കാർ എന്നിവർ സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ ജോലിക്ക് എത്തണം. അക്കാദമിക ദിനങ്ങൾ 180 ദിവസത്തിൽ കുറയരുതെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയുമടക്കം അവധി ദിനങ്ങൾ ഇതിനനുസരിച്ച് വേണം ക്രമീകരിക്കാൻ. ഒാൺലൈൻ-ഒാഫ്ലൈൻ ക്ലാസുകൾ സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് വിദ്യാഭ്യാസ രീതിയായിരിക്കണം സ്കൂളുകളിൽ സ്വീകരിക്കേണ്ടത്. ഇതനുസരിച്ച് ചില ക്ലാസുകൾക്ക് മാത്രം വിദ്യാർഥികൾ സ്കൂളിൽ പോയാൽ മതിയാകും. ബാക്കി ക്ലാസുകൾക്ക് വിദൂര വിദ്യാഭ്യാസ രീതിയാണ് അവലംബിക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകും.
ഇന്ത്യൻ സ്കൂളുകളിലും സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം അധ്യയനം തുടങ്ങുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾക്ക് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് രൂപം നൽകുക. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങൾ ലഭിക്കുന്ന മുറക്ക് അധ്യയന വർഷം പുനരാരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പ് നൽകുമെന്നും ബോർഡ് പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.