സുപ്രീം കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി
മസ്കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഒമാനിൽ ഏർപ്പെടുത്തിയ രണ്ടാഴ്ചത്തെ യാത്രാവിലക്ക് ഒക്ടോബർ 24 ശനിയാഴ്ച അവസാനിക്കും. ബുധനാഴ്ച ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
എല്ലാ വിദ്യാർഥികൾക്കുമായി പുതിയ സ്കൂൾ വർഷം നവംബർ ഒന്നിന് ആരംഭിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒാൺലൈൻ-ഒാഫ്ലൈൻ രീതികൾ ചേർന്നുള്ള സംയോജിത പഠന സമ്പ്രദായത്തിലാകും സ്കൂളുകളുടെ പ്രവർത്തനം. വിദൂര വിദ്യാഭ്യാസ രീതിക്കായിരിക്കും മുൻഗണന നൽകുക. കോവിഡ് മഹാമാരിയെ നേരിടുന്ന വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന് അവസരമൊരുക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട അധികൃതർ പിന്നീട് പ്രഖ്യാപിക്കും. മുൻകരുതൽ നിർദേശങ്ങളെല്ലാം ലംഘിച്ച് ചില വ്യക്തികൾ ഒത്തുചേരലുകൾ നടത്തുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തികൾ കോവിഡ് രോഗബാധയിലും അതുവഴിയുള്ള മരണത്തിലെ വർധനവിനും വഴിയൊരുക്കി. കോവിഡിനെതിരായ രാജ്യത്തിെൻറ പോരാട്ടത്തിൽ എല്ലാ സ്വദേശികളും വിദേശികളും പങ്കാളികളാകണമെന്നും ശ്രദ്ധയിൽപെടുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 11 മുതലാണ് രാജ്യവ്യാപകമായി രാത്രികാല ലോക്ഡൗൺ ഏർപ്പെടുത്തിയത്. രോഗ വ്യാപനം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ രാത്രികാല വിലക്ക് തുടരാനോ അല്ലെങ്കിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനോ സാധ്യതയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.