മസ്കത്ത്: തുടർച്ചയായ രണ്ടാംദിവസവും നൂറു കടന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 26 പേർക്ക് അസുഖം ഭേദമായി. ആകെ 3,05,489 പേർക്കാണ് ഇതുവരെ കോവിഡ് പിടിപ്പെട്ടത്. 4116 പേർ മരിച്ചു.
ഈമാസം ഇതുവരെ മൂന്നുപേരാണ് മരിച്ചത്. നവംബറിൽ വെറും രണ്ടു മരണങ്ങൾ മാത്രമാണ് സംഭവിച്ചത്. ഒക്ടോബറിൽ 15പേരും സെപ്റ്റംബറിൽ 32പേരുമാണ് മരിച്ചിരുന്നത്.
3,00,381 പേർ ഇതുവരെ രോഗമുക്തരായി. 98.3 ശതമാനമാണ് രോഗമുക്തിനിരക്ക്. അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. ആഴ്ചകൾക്ക് ശേഷമാണ് ഒരു ദിവസം അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 992 പേരാണ് കോവിഡ് ബാധിതരായി രാജ്യത്തുള്ളത്. ഡിസംബറിെൻറ തുടക്കത്തിൽ രണ്ടുപേർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഈമാസം 30വരെ 935 പേർക്കാണ് കോവിഡ് പിടിപെട്ടത്. 376പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു.അതേസമയം, ദിനേനയുള്ള കോവിഡ് കേസുകൾ ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. അടച്ചുപൂട്ടുന്നതടക്കമുള്ള തീരുമാനത്തിലേക്ക് നിങ്ങില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, അത്തരം ഒരു സാഹചര്യം വരുകയാണെങ്കിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും പറഞ്ഞിരുന്നു. നിലവിൽ 16 പേർക്ക് പുതിയ വകഭേദമായ ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. 90 പേർക്ക് ഒമിക്രോൺ ബാധിച്ചതായും സംശയമുണ്ട്.
മഹാമാരിക്കെതിരെ ഊർജിതമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും മറ്റും ആളുകൾ സംഘടിക്കുന്നത് കോവിഡ് അവലോകന സുപ്രീംകമ്മിറ്റി വിലക്കിയിട്ടുണ്ട്. വാക്സിൻ വിതരണവും വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടക്കുകയാണ്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയാണ് കുത്തിവെപ്പ് നൽകുന്നത്.
തെക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായിട്ടുണ്ട്. മറ്റ് ഗവർണറേറ്റുകളിൽ ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടില്ല.
നിലവിൽ രാജ്യത്ത് ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നും അധികൃതർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.