മസ്കത്ത്: സുൽത്താനേറ്റിന്റെ പൈതൃകവും ടൂറിസം ഘടകങ്ങളും ഗൾഫ് വിപണിയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ആദ്യ മൊബൈൽ പ്രമോഷനൽ ശിൽപശാല കുവൈത്തിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അമർ അൽ ഖറൂസി നിർവഹിച്ചു.
ഒമാനിലെ ശൈത്യകാല ടൂറിസം സീസണിന്റെ തുടക്കത്തോട് അനുബന്ധിച്ചാണ് പ്രമോഷനൽ ശിൽപശാലകൾ സംഘടിപ്പിക്കുന്നതെന്ന് പൈതൃക ടൂറിസം മന്ത്രാലയത്തിലെ പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം മുഹമ്മദ് അൽ ഗസാനി പറഞ്ഞു. ഒമാനിലെ ഹോട്ടൽ മേഖല, ട്രാവൽ ഏജൻസികൾ, ടൂർ ഓപറേറ്റർമാർ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന 15 പ്രാദേശിക കമ്പനികളുടെ പങ്കാളിത്തത്തോടെ ഖത്തർ, ബഹ്റൈൻ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലും പ്രമോഷനൽ സെമിനാറുകൾ നടത്തും. എല്ലാ ഗവർണറേറ്റുകളുടെയും ടൂറിസം ഘടകങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പഴയ ടൂറിസ്റ്റ് ഗ്രാമങ്ങളിലും ബീച്ച് അഡ്വഞ്ചർ ടൂറിസത്തിലും നിക്ഷേപം ആകർഷിക്കാനുമാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒമാനെ പൈതൃകവും വിനോദസഞ്ചാര ഘടകങ്ങളുംകൊണ്ട് സമ്പന്നമായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിനായി കൂടിക്കാഴ്ചകൾ, ദൃശ്യാവതരണങ്ങൾ, പങ്കാളികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ, ടൂറിസം ഉൽപന്നങ്ങളെയും ഘടകങ്ങളെയും കുറിച്ചുള്ള സംവാദങ്ങൾ തുടങ്ങിയ പരിപാടികൾ ആമുഖ സെമിനാറുകളിൽ ഉണ്ടായിരിക്കും.
ഗൾഫ് വിപണിയിലെ ഒമാനി ടൂറിസം ഉൽപന്നത്തിന്റെ പ്രാധാന്യവും വൈവിധ്യവും അവലോകനം ചെയ്യും. ഗൾഫ് മാർക്കറ്റിൽ ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഒമാനെ സുൽത്താനേറ്റിനെ വേർതിരിക്കുന്ന ഘടകങ്ങളിലെ വ്യത്യാസങ്ങൾ ഊന്നിപ്പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പ്രധാന ടൂറിസം കമ്പനികളുമായി ആശയവിനിമയം നടത്തുക, ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഘടകങ്ങളിലേക്ക് പ്രാദേശിക കമ്പനികളെ പരിചയപ്പെടുത്തുക എന്നിവയിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും ഇവിടങ്ങളിലുള്ള വിവിധ രാജ്യക്കാരായ താമസക്കാരെയും ആകർഷിക്കുകയാണ് പ്രമോഷനൽ വർക്ക്ഷോപ്പുകൾ ലക്ഷ്യമിടുന്നത്. ഇത്തരം രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾ പലരും ശൈത്യകാല വിനോദ പ്രവർത്തനങ്ങളെ ഇഷ്ടപ്പെടുന്നവരുമാണ്.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം 2022ൽ 14.26 ലക്ഷം ആയിരുന്നെങ്കിൽ ഈ വർഷം ആദ്യ പകുതിയിൽ 6.37 ലക്ഷത്തിലധികം എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് അൽ-ഗസ്സാനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.