മസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദത്തി​ന്റെ ഭാഗമായി ഒമാനിലെ വിവിധ ഗവർണ​റേറ്റുകളിൽ കനത്ത മഴ തുടരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിചൊരിയുന്നത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണ​മെന്ന് അധികൃതർ നിർദേശിച്ചു.


 റോഡുകളിൽ ​വെള്ളം കയറി പലയിടത്തും ഗതാഗത തടസ്സം നേരിട്ടു. മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ, സീബ്, റൂവി, തെക്കൻ ശർഖിയ ഗവർണറേറ്റിലെ സുർ, അൽ കാമിൽ, അൽ വാഫി, ജഅലാൻ ബാനി ബു ഹസൻ, ജഅലാൻ ബാനി ബു അലി, മസീറ തുടങ്ങിയ സ്ഥലങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. വടക്കൻ ശർഖിയ, മസ്‌കത്ത് , ദാഖിലിയ, ദാഹിറ, തെക്ക്-വടക്ക് ബത്തിന, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച രാത്രിയോടെ മഴ കനക്കാൻ സാധ്യതയുണ്ട്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലാണ്. 33 മില്ലീമീറ്റർ മഴയാണ് ഇവിടെ കിട്ടിയതെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ജഅലാൻ ബാനി ബു അലി വിലായത്തിൽ 26 മില്ലീമീറ്റർ, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ വിലായത്തിൽ നാല്, ഹൈമ വിലായത്തിൽ മൂന്ന് മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

ന്യൂനമർദത്തിന്റെ ആഘാതങ്ങൾ അവസാനിക്കുന്നതുവരെ കടലിൽ പോകുന്നതും സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം കപ്പൽ ഉടമകളോടും മറൈൻ യൂനിറ്റ് ഓപ്പറേറ്റർമാരോടും സമുദ്ര ഗതാഗത കമ്പനികളോടും ആവശ്യപ്പെട്ടു.

വാദി സാലി കവിഞ്ഞൊഴുകിയതിനെ തുടർന്ന് ജഅലാൻ ബാനി ബൂ അലി വിലായത്തിലെ അൽ-ജവാബി മുതൽ അൽ-സുവൈഹ് വരെയുള്ള റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ശന്ന-മസീറ റൂട്ടിൽ ചൊവ്വാഴ്ചത്തെ ഫെറി സർവിസ് മുവാസലാത്ത് താൽകാലികമായി നിർത്തിവെച്ചു. അന്വേഷണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും യാത്രക്കാർക്ക് 1551 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു.

അതേസമയം, ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അൽ വുസ്ത, തെക്ക്-വടക്ക് ശർഖിയ, തെക്ക്-വടക്ക് ബാത്തിന, ദോഫാർ, ബുറൈമി, അൽ വുസ്ത, മസ്‌കത്ത്, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് വിവിധ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മണിക്കൂറിൽ 31 മുതൽ 40 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 40 മുതൽ 90മില്ലിമീറ്റർ വരെ വ്യത്യസ്ത തീവ്രതയുള്ള മഴക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നതായും ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വാദികൾ നിറഞ്ഞൊഴുകുമെന്നും മുറിച്ച് കടക്കരുതെന്നും അധികൃതർ നിർ​ദേശിച്ചു.

Tags:    
News Summary - Tropical Depression; Heavy rain continues in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.