ഖുറിയാത്തിലെ മജ്ലിസ് അൽ ജിൻ ഗുഹ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റ് ഖുറിയാത്തിലെ മജ്ലിസ് അൽ ജിൻ ഗുഹയുടെ ടൂറിസം വികസനത്തിനായി അധികൃതർ ഒരുങ്ങുന്നു. ഇതിനുള്ള കരാറിൽ ഒമ്രാൻ ഗ്രൂപ്പും പൈതൃക ടൂറിസം മന്ത്രാലയവും ഒപ്പുവെച്ചു.
ഒരു ഇക്കോ ടൂറിസം പദ്ധതി സ്ഥാപിക്കാനും സുരക്ഷാ ഉപകരണങ്ങളും പ്രവർത്തന സേവനങ്ങളും ഉൾപ്പെടെ സാഹസിക വിനോദസഞ്ചാരത്തിന് ആവശ്യമായ സൗകര്യങ്ങൾ നടപ്പാക്കാനാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്. പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി, ഒമ്രാൻ ഗ്രൂപ്പിന്റെ സി.ഇ.ഒ ഡോ. ഹാഷൽ ബിൻ ഉബൈദ് അൽ മഹ്റൂഖിയുമാണ് കരാറിലൊപ്പിട്ടത്.
ഗൈഡുകളെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക, പ്രാദേശിക വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുക, സൈറ്റിനായി സുസ്ഥിരമായ ദീർഘകാല പദ്ധതി വികസിപ്പിക്കുന്നതിന് പ്രത്യേക ഓപറേറ്റർമാരുമായി സഹകരിക്കുക തുടങ്ങിയ പ്രവർത്തനവശങ്ങൾ ഒമ്രാൻ കൈകാര്യം ചെയ്യും.
മജ്ലിസ് അൽ ജിന്നിലേക്കുള്ള സന്ദർശകർക്കായി സാഹസിക പരിപാടികൾ സംഘടിപ്പിക്കുന്നതിലാകും ഒമ്രാൻ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീടുള്ള പദ്ധതികളിൽ ഇൻഫർമേഷൻ സെന്റർ, സ്വീകരണ സൗകര്യങ്ങൾ, ഇക്കോ ലോഡ്ജുകൾ എന്നിവ പിന്നീടുള്ള ഘട്ടങ്ങളിൽ സ്ഥാപിക്കും.
310 മീറ്റർ നീളവും 225 മീറ്റർ വീതിയും 58,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള തറയുമുള്ള മജ്ലിസ് അൽ ജിൻ ആഗോളതലത്തിൽ ഏറ്റവും വലിയ ഭൂഗർഭ ഗുഹകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.