മസ്കത്ത്: ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കൽ തുടർകഥയാവുന്നു. കഴിഞ്ഞാഴ്ച കേരള സെക്ടറിൽ വിമാനം റദ്ദാക്കലിന്റെ ഘോഷയാത്രയായിരുന്നു. കഴിഞ്ഞ ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള ആറ് വിമാന സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു.
മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കും കണ്ണുരിലേക്കുമുള്ള സർവുസുകളാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ബുധനാഴ്ച മസ്കത്തിൽനിന്ന് കോഴിക്കോടേക്കും കണ്ണൂരിലേക്കുമുള്ള വിമാനങ്ങളും ഒഴിവാക്കി. വെള്ളിയാഴ്ച മസ്കത്ത്-കോഴിക്കേട് വിമാനവും ശനിയാഴ്ച മസ്കത്ത്-കണ്ണൂർ വിമാനവുമാണ് റദ്ദാക്കിയത്. ഇപ്പോൾ എയർ ഇന്ത്യ എക്പ്രസ് വിമാനങ്ങൾ റദ്ദാക്കുന്നത് വാർത്തയല്ലാതായി മാറിയിട്ടുണ്ട്.
തുടർച്ചയായി വിമാനം റദ്ദാക്കുന്നത് യാത്രക്കാരെ ശരിക്കും ദുരിതത്തിലാക്കി. ഇതിൽ ബന്ധുക്കളുടെ മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്കു നാട്ടിൽ പോവുന്നവരും ഉൾപ്പെടും. ടിക്കറ്റെടുക്കുന്നവർക്ക് യാത്ര മുടങ്ങുന്നത് ചില്ലറ പ്രയാസമൊന്നുമല്ല ഉണ്ടാക്കുന്നത്. ചികിത്സ അടക്കമുള്ള നിരവധി കാര്യങ്ങൾക്ക് നിശ്ചിത സമയത്ത് നാട്ടിലെത്തേണ്ടവരും വിമാനം റദ്ദാക്കലിൽ പെട്ടുപോയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ കല്യാണം അടക്കമുള്ളവർക്ക് ഹൃസ്വ അവധിയെടുത്ത് പോവുന്നവർക്കും വിമാനം റദ്ദാക്കൽ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത്തരക്കാർക്ക് ഉയർന്ന നിരക്കുകൾ നൽകി മറ്റു വിമാന കമ്പനികളിൽ യാത്ര ചെയ്യുകയോ മറ്റു സെക്ടറിലേക്ക് യാത്ര മാറ്റുകയോ ചെയ്യേണ്ടി വരുന്നതും ബുദ്ധിമുട്ടുള്ളതാണ്. അല്ലെങ്കിൽ ഇതേ സെക്ടറിൽ അടുത്ത ദിവസങ്ങളിൽ യാത്ര നടത്തുകയാണ് വേണ്ടത്.
അതിനിടെ ഇത്രയേറെ വിമാന സർവിസുകൾ അടുത്തടുത്ത ദിവസങ്ങളിൽ റദ്ദാക്കിയിട്ടും ഒരു പ്രതികരണവും നടത്താത്ത പ്രവാസിസംഘടനക്കെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. നാട്ടിലെ ചെറിയ കാര്യങ്ങൾക്കുപോലും പ്രസ്താവനകൾ നടത്തുകയും പ്രതികരിക്കുയും ചെയ്യുന്നവർ പ്രവാസികളുടെ അടിസ്ഥാന പ്രശ്നത്തിനെതിരെ വായടക്കാൻ കാരണമെന്താണെന്നാണ് പ്രവാസികൾ ചോദിക്കുന്നത്.
ഒമാനിൽ കാക്കത്തൊള്ളായിരം പ്രവസിസംഘടനകളുണ്ട്. നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ, സാംസ്കാരിക വിദ്യാഭ്യാസ സംഘടനകൾ തുടങ്ങി എല്ലാറ്റിന്റെയും പോഷക സംഘടനകൾ ഒമാനിലുണ്ട്. വിവിധ കോളജുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥി സംഘടനകൾ വിവധ ജില്ലക്കാരുടെയും പഞ്ചായത്തുകാരുടെയും എന്തിനേറെ ഗ്രാമവാസികളുടെപോലും കൂട്ടായ്മകളും സംഘടനകളും ഒമാനിലുണ്ട്. ഇതിൽ ഇന്ത്യയിലെ ഭരണ കക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും പോഷക സംഘടനകളും ഉൾപ്പെടും. പ്രവാസികളുടെ അടിസ്ഥാന പ്രശ്നമായിട്ടും ഇത്തരം സംഘടനകൾ എന്താണ് നാവനക്കാത്തതെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. സാധാരണക്കാർ ഏറ്റവും കൂടുൽ ആശ്രയിക്കുന്ന എയർ ഇന്ത്യ എക്പ്രസിനെ തകർക്കാർ ശ്രമിക്കുകയാണെന്ന ആരോപിക്കുന്ന പ്രവാസികളും നിരവധിയാണ്. വിശ്വാസ്യത കുറഞ്ഞതോടെ യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസിനെ കൈവിടുകയാണെന്നും ഇവർ പറയുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് തകരുന്നത് മറ്റു വിമാനകമ്പനികളുടെ കുത്തകയിലേക്കു നയിക്കുമെന്നും ഇത് ടിക്കറ്റ് നിരക്കുകൾ ഉയരാൻ കാരണമാകുമെന്നും പലരും കരുതുന്നു. അതിനാൽ എയർ ഇന്ത്യ എക്സ്പ്രസിനെ തകരാൻ അനുവദിക്കരുതെന്നാണ് സാധാരണക്കാരായ പ്രവാസികൾ അഭിപ്രായപ്പെടുന്നത്. എല്ലാ പ്രവാസി സംഘടനകളും എയർ ഇന്ത്യ എക്സ് പ്രസിന്റെ നിലവിലെ അവസ്ഥക്കെതിരെ മുന്നിട്ടിറങ്ങണമെന്നും സർവിസുകൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾക്ക് വേണ്ടി മുറവിളി കൂട്ടണമെന്നും സാധാരണക്കാരായ യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.