ദോഹ: കരകൗശല വസ്തുക്കളും പെയിന്റിങ്ങുകളും മുതൽ അപൂർവമായ ഇൻസ്റ്റലേഷനുകളുടെയും വിൽപനയിലൂടെ ഖത്തറിലെ ജീവകാരുണ്യ മേഖലയിലേക്ക് പണം സ്വരൂപിക്കുന്ന സംരംഭമായ ‘ലിവാൻ ഓഫ് ഗുഡി’ന് സ്വീകാര്യതയേറുന്നു.
മുശൈരിബിലെ ലിവാൻ ഡിസൈൻ സ്റ്റുഡിയോ ആൻഡ് ലാബിൽ നടന്ന പരിപാടിയിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി, പ്രമുഖ അമേരിക്കൻ കലാകാരനായ ജെഫ് കൂൻസ് തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളുൾപ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്.
സർഗാത്മക ലോകത്ത് സംഭാവന ചെയ്യുന്ന അംഗങ്ങൾക്ക് അവരുടെ മേഖല വികസിപ്പിക്കാനും ചുറ്റുമുള്ള ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ലിവാൻ ഡിസൈൻ സ്റ്റുഡിയോസ് ആൻഡ് ലാബ്സ് ഡയറക്ടർ ഐഷ ബിൻത് നാസർ അൽ സുവൈദി പറഞ്ഞു.
രൂപകൽപന, നവീകരണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയിൽ താൽപര്യമുള്ള ഖത്തറിലെ സർഗാത്മക സമൂഹത്തിന് ആശയങ്ങൾ പങ്കുവെക്കുന്നതിനും ഒരു നല്ല ലക്ഷ്യത്തിലേക്ക് സംഭാവന നൽകുന്നതിനുമുള്ള മികച്ച അവസരമാണ് ലിവാൻ ഫോർ ഗുഡെന്നും അവർ ചൂണ്ടിക്കാട്ടി.
സാമൂഹിക വികസന-കുടുംബ മന്ത്രാലയ, എജുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ), കാറ്റ്സ് എക്സട്രാ തുടങ്ങിയ പ്രാദേശിക ചാരിറ്റി സംഘടനകളും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ വിൽപനയുടെ മുഴുവൻ പങ്കും ചാരിറ്റികൾക്ക് നൽകും.
ലിവാൻ ഫോർ ഗുഡിൽനിന്ന് ലഭിക്കുന്ന വരുമാനം രാജ്യത്തെ 31 കമ്യൂണിറ്റികളിലായി 3400ലധികം കുട്ടികളെ പിന്തുണക്കുന്ന അസ്സലാം സ്കൂളുകൾക്ക് അനുവദിക്കുമെന്ന് ഇ.എ.എ ‘ടുഗെതർ’ പ്രോജക്ട് ഓഫിസർ ബുഷ്റ മുഹമ്മദ് റിഷാം ഖാൻ പറഞ്ഞു.
ഇത് ദാനധർമങ്ങളുടെ മാസമാണ്. അതിനാൽ ജീവിതത്തിന്റെ വിവിധ തുറകളിൽനിന്ന് നാമെല്ലാവരും ഒത്തുചേരുന്നതും സമൂഹത്തിന് ഞങ്ങൾ തിരികെ നൽകുന്നുവെന്ന് ഉറപ്പാക്കുന്നതും ശരിക്കും ആവേശകരമാണെന്നും ബുഷ്റ മുഹമ്മദ് കൂട്ടിച്ചേർത്തു.
ഇ.എ.എ ബൂത്തിൽ അസ്സലാം വിദ്യാർഥികളുടെ കലാസൃഷ്ടികളും പ്രദർശനത്തിനുണ്ടായിരുന്നു. കരീം ജബ്ബാരിയുടെ ‘ലൈറ്റ് ഫ്രം ദി ഹാർട്ട് ലൈറ്റ്’ കാലിഗ്രഫി പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.