ഒളിമ്പിക് മ്യൂസിയം നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ഒബ്സ്റ്റക്ൾ ചലഞ്ച്
ദോഹ: ഹോർട്ടികൾചറൽ എക്സ്പോ വേദിയിൽ ആരോഗ്യ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്ന് ത്രീ ടു വൺ ഒളിമ്പിക് മ്യൂസിയത്തിന്റെ പങ്കാളിത്തം. സന്ദർശകർക്കായി ‘സസ്റ്റയ്നബിലിറ്റി തീം ഒബ്സ്റ്റക്ൾ കോഴ്സ്’ എന്ന പേരിലാണ് കായിക പരിശീലനത്തിന്റെയും ഫിറ്റ്നസ് നിലനിർത്തുന്നതിന്റെയും അറിവുകൾ നൽകുന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. എക്സ്പോയും ഖത്തർ മ്യൂസിയവും പങ്കാളിത്തം പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി ഒളിമ്പിക്സ് മ്യൂസിയം ഒബ്സ്റ്റക്ൾ കോഴ്സ് ചലഞ്ച് 15 മുതൽ തുടങ്ങും.
2024 ഫെബ്രുവരി 15 വരെ നീളുന്ന പരിശീലനം ദിവസവും വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതു വരെയാണ്. 16 ഒബ്സ്റ്റക്ളുകളിലൂടെയാണ് ചലഞ്ച് പൂർത്തിയാക്കേണ്ടത്. ഓട്ടം, ചാട്ടം, കയറ്റം തുടങ്ങി വിവിധ ഇനങ്ങളിലൂടെ ഓരോരുത്തർക്കും തങ്ങളുടെ ശേഷി വികസിപ്പിക്കാം. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും എല്ലാത്തരം കഴിവുകൾക്കും ഫിറ്റ്നസ് ലെവലുകൾക്കും അനുസൃതമായാണ് ഒബ്സ്റ്റക്ൾ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.
മത്സരാർഥിയുടെ കരുത്ത്, വേഗം, ചടുലത തുടങ്ങിയവയെല്ലാം വിലയിരുത്താൻ കഴിയും. ശാരീരിക വ്യായാമത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുന്നതാണ് ചലഞ്ച്. ഡിസംബർ 16, 2024 ഫെബ്രുവരി 13 എന്നീ ദിവസങ്ങളിലെ റേസിൽ മാത്രമാണ് പ്രവേശനത്തിന് ടിക്കറ്റ് ആവശ്യം. കൂടുതൽ വിവരങ്ങൾക്ക്: https://321qosm.org.qa/en/
കായിക പരിശീലനം ആരോഗ്യ സംരക്ഷണത്തിനും ശാരീരികക്ഷമത നിലനിർത്താനും ഒപ്പം വിനോദം എന്ന നിലയിലും അംഗീകരിക്കപ്പെടുമ്പോൾ, ചില സ്പോർട്സുകൾ സുസ്ഥിരമല്ലാത്തതും പരിസ്ഥിതിക്ക് ദോഷകരവുമാണ്. വളരുന്ന വ്യവസായം എന്ന നിലയിൽ സ്പോർട്സിലും സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് എക്സ്പോയിലെ പ്രദർശനത്തിലൂടെ ഒളിമ്പിക് മ്യൂസിയം ലക്ഷ്യം വെക്കുന്നതെന്ന് ഡയറക്ടർ അബ്ദുല്ല യൂസുഫ് അൽ മുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.