തൊഴിൽ മന്ത്രാലയ കാര്യാലയം 

ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി ഒമ്പതു മാസം

ദോഹ: ഖത്തറിലെ ഗാർഹിക ജോലിക്കാരുടെ പ്രബേഷൻ കാലയളവ് വർധിപ്പിക്കാൻ തൊഴിൽ-ഭരണ വികസന മന്ത്രാലയത്തിൻെറ തീരുമാനം. 2005ലെ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് വീട്ടുജോലിക്കാരുടെ പ്രബേഷൻ മൂന്നിൽ നിന്നും ഒമ്പതു മാസമാക്കി ഉയർത്തിയത്.

ഇന്ത്യയിൽ നിന്നും മറ്റും എത്തുന്ന വീട്ടുജോലിക്കാർക്കും, തൊഴിലുടമക്കും ഒരുപോലെ ഗുണകരമാണ് പുതിയ ഭേദഗതി. നേരത്തേ മൂന്നു മാസത്തെ പ്രബേഷനുള്ളിൽതന്നെ തൊഴിലാളിക്ക് പിരിഞ്ഞ് പോവാനും, തൊഴിലുടമക്ക് പിരിച്ചുവിടാനും അവകാശമുണ്ടായിരുന്നു. ആദ്യ മൂന്നു മാസം പ്രാഥമിക പ്രബേഷൻ ആയി കണക്കാക്കും. അതിൻെറ തുടർച്ചയായി ആറു മാസവും പരിഗണിക്കും.

വിദേശത്തുനിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ പുതിയ നിർദേശങ്ങളും ഉൾപ്പെടുത്തി. റിക്രൂട്ടിങ് കമ്പനികള്‍ വിദേശത്തുനിന്ന് ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അതത് രാജ്യത്തെ തൊഴില്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണം.

ഖത്തറിൽ പ്രവേശിക്കും മുമ്പുതന്നെ തൊഴിലാളിക്ക് തൊഴിലുടമ ഒപ്പിട്ട കരാറിൻെറ കോപ്പിയും ജോലിയുടെ സ്വഭാവം വ്യക്തമാക്കുന്ന രേഖകളും നല്‍കണം. നേരത്തേ വാഗ്ദാനം ചെയ്ത ജോലിതന്നെയായിരിക്കണം കരാറിലും ബോധിപ്പിക്കേണ്ടത്. തൊഴിലുടമയുടെ കീഴില്‍ ജോലി ആരംഭിക്കുന്നതുവരെയുള്ള സമയത്ത് താമസ സൗകര്യവും ഭക്ഷണവും ഏജന്‍സി സൗകര്യപ്പെടുത്തണം.

ആറുമാസത്തെ അധിക പ്രബേഷൻ കാലയളവിനുള്ളില്‍ തൊഴിലാളി ഓടിപ്പോവുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ഗുരുതര രോഗബാധിതനാവുകയോ ചെയ്താല്‍ തൊഴിലുടമയിൽനിന്നും കൈപ്പറ്റിയ തുക 15 ശതമാനം കഴിച്ച് തിരിച്ചു നൽകുമെന്ന് റിക്രൂട്ടിങ് ഏജന്‍സി ഗാരൻറി നല്‍കേണ്ടി വരും.

സർക്കാർ ഫീസ് ഉൾപ്പെടെ െചലവായ തുകയും ഇതിൽനിന്ന് ഈടാക്കപ്പെടും. അതേസമയം, തൊഴിലാളിയെ മർദിക്കുകയോ കരാര്‍ ലംഘനം നടത്തുകയോ ചെയ്താല്‍ തൊഴിലുടമയുടെ ഇതു സംബന്ധമായ അവകാശം നഷ്ടപ്പെടുമെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നാണ് കുടുതലായും ഗാർഹിക െതാഴിലാളികളെത്തുന്നത്. വീട്ടുവേലക്കാർ, പാചകക്കാർ, ഡ്രൈവർമാർ, കെയർടേക്കർമാർ തുടങ്ങി വിവിധ ജോലികൾക്കായി വീട്ടുജോലിക്കാർ ഖത്തറിലെത്തുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.