റിയാദ്: 2023ൽ 2.7 കോടിയിലധികം അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ സൗദി അറേബ്യ സ്വീകരിച്ചതായി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. ന്യൂയോർക് സിറ്റിയിലെ യു.എൻ ആസ്ഥാനത്ത് യു.എൻ ജനറൽ അസംബ്ലി ‘സസ്റ്റൈനബിലിറ്റി വീക്കി’ൽ നടത്തിയ പ്രസംഗത്തിലാണ് യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാൻ കൂടിയായ ടൂറിസം മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2030ഓടെ 70 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ മന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. ലോക ടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കൗൺസിൽ പ്രസിഡൻറ് എന്ന നിലയിൽ അന്താരാഷ്ട്ര ഫോറങ്ങളിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടു വർഷമായി സൗദി നടത്തുന്ന ശ്രമങ്ങളും മന്ത്രി എടുത്തുപറഞ്ഞു.
മികച്ച ടൂറിസ്റ്റ് വില്ലേജ് അവാർഡ്, ഓപൺ മൈൻഡ്സ് ടൂറിസം ഇനിഷ്യേറ്റിവ്, ടൂറിസത്തിന്റെ ഭാവി പുനഃരൂപകൽപന ചെയ്യുന്നതിനുള്ള ടീമിന്റെ രൂപവത്കരണം തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാനായതായും സൗദിയുടെ ശ്രമങ്ങൾ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ സുസ്ഥിരതാ വാരത്തിന്റെ അജണ്ടയിൽ ടൂറിസം മേഖലയെ ഉൾപ്പെടുത്തുന്നതിലേക്ക് നയിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ സൗദി ലോകത്തിലെ ഏറ്റവും പ്രതീക്ഷ നൽകുന്നതും ആകർഷകവുമായ വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയണ്. 2023ൽ അന്താരാഷ്ട്ര ടൂറിസം വളർച്ചയുടെ കാര്യത്തിൽ ലോക ടൂറിസം ഓർഗനൈസേഷന്റെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ രാജ്യം ഒന്നാമതെത്തി. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ജി20 രാജ്യങ്ങളിൽ ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.