റിയാദ്: ഭക്ഷ്യസംവിധാനം ശക്തിപ്പെടുത്താൻ രാഷ്ട്രങ്ങൾ തമ്മിൽ സഹകരണം അനിവാര്യമെന്ന് സൗദി അറേബ്യ. ഇന്ത്യയിലെ ഹൈദരാബാദിൽ നടന്ന ജി20 രാഷ്ട്രങ്ങളിലെ കൃഷി മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽ ഫാദിലിയാണ് പരസ്പര സഹകരണം വഴി ഭക്ഷ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടിയത്. മനുഷ്യരാശിയുടെ സുസ്ഥിരവുമായ ഭാവിക്ക് ഭക്ഷ്യസംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് അൽ ഫാദിലി പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കുശേഷം ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപാദന വിതരണ സംവിധാനങ്ങൾ കൂടുതൽ വെല്ലുവിളികൾ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന ജനസംഖ്യക്ക് അനുസൃതമായി ഭക്ഷ്യവിതരണ ശൃംഖല കാര്യക്ഷമമാകേണ്ടതുണ്ട്. വനിതകളെയും യുവാക്കളെയും ബോധവത്കരിച്ചും ശാക്തീകരിച്ചും ഗ്രാമീണ സമൂഹങ്ങളെ ശക്തിപ്പെടുത്തി ഇക്കാര്യം സാധിച്ചെടുക്കാമെന്ന് അൽ ഫാദിലി അഭിപ്രായപ്പെട്ടു.2018ൽ സൗദി അറേബ്യ തുടക്കംകുറിച്ച എട്ട് വ്യത്യസ്ത മേഖലകൾ ഉൾക്കൊള്ളുന്ന സുസ്ഥിര ഗ്രാമീണ വികസന പദ്ധതിയിലേക്ക് ശ്രദ്ധക്ഷണിച്ച മന്ത്രി അതിൽ തേനീച്ച വളർത്തൽ അടക്കമുള്ള ചില മേഖലകളുടെ വരുമാനം അഞ്ചു വർഷംകൊണ്ട് 50 ശതമാനം വരെ വർധിച്ചതായി വെളിപ്പെടുത്തി.
കാർഷിക മേഖലയിലെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം ധനസഹായ വിനിയോഗത്തിന് നൂതന മാർഗങ്ങൾ ഉപയോഗിക്കണമെന്നും പുതുമകൾ സ്വീകരിക്കുന്നതിലൂടെ ഭക്ഷ്യമേഖലയുടെ കാര്യക്ഷമതയും പ്രതിരോധശേഷിയും സ്ഥിരതയും വർധിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ഭക്ഷ്യ അരക്ഷിതത്വ വെല്ലുവിളികളെ നേരിടാൻ മാനുഷിക സഹായങ്ങൾ പുനഃക്രമീകരിക്കണം. കിങ് സൽമാൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) വഴി 71 രാജ്യങ്ങളിൽ 772 ഭക്ഷ്യസുരക്ഷ പദ്ധതികൾ സൗദി അറേബ്യ ഇതിനകം പൂർത്തിയാക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര കർഷക ക്ഷേമ വകുപ്പ് മന്ത്രി കൈലാഷ് ചൗധരി ഉദ്ഘാടനം ചെയ്ത ത്രിദിന ജി.20 മന്ത്രിതല യോഗത്തിൽ 200 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.