ഡിഫ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ജിഷാദിന് കാലക്സ് ഗ്രൂപ് സി.ഇ.ഒ ബിനോയ് ജോർജ് ഉപഹാരം സമ്മാനിക്കുന്നു
ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച. യൂണിഗാർബ് ദല്ല എഫ്.സിയും പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയും നാബാറ്റാറ്റ് ജുബൈൽ എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം ക്വാർട്ടർ മത്സരത്തിൽ മലബാർ യുനൈറ്റഡ് എഫ്.സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് ദല്ലാ എഫ്.സി സെമിയിൽ പ്രവേശിച്ചത്.
കുറുകിയ പാസുകളും ത്രൂ പാസുകളും നിറഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ ജിൽഷാദ് ആണ് ദല്ലയുടെ വിജയഗോൾ നേടിയത്. ബോക്സിന് പുറത്തുലഭിച്ച പന്ത് വലത് മൂലയിലേക്ക് ഉതിർത്തുവിട്ടപ്പോൾ എം.യു.എഫ്.സി കീപ്പർ കാഴ്ചക്കാരനായി നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ പോയി. അവസാന 10 മിനിറ്റ് കൗണ്ടറുകളാൽ നിറഞ്ഞപ്പോൾ ആര് ഗോളടിക്കുമെന്ന ആവേശം കാണികളിൽ എത്തിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞങ്കിലും അന്തിമ വിജയം ദല്ലക്കൊപ്പം നിന്നു. വിജയഗോൾ നേടിയ ജിഷാദാണ് മത്സരത്തിലെ പ്ലയർ ഓഫ് ദി മാച്ച്.
മൂന്നാം ക്വാർട്ടർ പോരാട്ടത്തിൽ ഏറ്റുമുട്ടിയ യൂത്ത് ഇന്ത്യക്കെതിരെ തകർപ്പൻ വിജയം നേടിയാണ് പസഫിക് ലോജിസ്റ്റിക് ബദ്ർ എഫ്.സി സെമിയിൽ കടന്നത്. ആദ്യ പകുതിയുടെ തുടക്കത്തിലും രണ്ടാം പകുതിയിലും രണ്ടു ഗോളുകൾ വീതം യൂത്ത് ഇന്ത്യയുടെ വലയിൽ എത്തിച്ചാണ് വിജയം നേടിയത്. രണ്ടാം പകുതിയിൽ രണ്ടാം കാർഡ് കാരണം നായകൻ വിജിത് പുറത്തായ ശേഷം ഇരട്ട ഗോളുകൾ ബദ്റിന്റെ വലയിൽ എത്തിച്ച് തിരിച്ചുവരാൻ ശ്രമിച്ചപ്പോൾ കീപ്പർ സാദിഖിന്റെ മികച്ച സേവുകൾ ബദ്റിന്റെ വിജയത്തിന് തുണയായി. ബദ്റിന്റെ സ്ട്രൈക്കർ നിയാസ് ഹാട്രിക് നേടി കളിയിലെ താരമായപ്പോൾ അനീബായിരുന്നു ബദറിനായി ആദ്യ ഗോൾ നേടിയത്. മുജീബ്, പ്രയാസ് എന്നിവർ യൂത്ത് ഇന്ത്യക്ക് വേണ്ടി വല കുലുക്കി.
അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് അസാസ് ഇ.എം.എഫ് റാക്ക എഫ്.സിയെ പരാജയപ്പെടുത്തിയാണ് ദിമ ടിഷ്യു ഖാലിദിയ്യ സെമി ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ 20ാം മിനിറ്റിൽ രോഹിത്തിലൂടെ ഖാലിദിയ്യ ഗോൾ സ്കോറിങ്ങിന് തുടക്കം കുറിച്ചപ്പോൾ മറ്റു രണ്ടു ഗോളുകള്‍ സുബൈർ, ജസീം എന്നിവരുടെ ബൂട്ടില്‍നിന്നായിരുന്നു. ക്വാർട്ടർ പോരാട്ടങ്ങളിൽ കാലക്സ് ഗ്രൂപ് സി.ഇ.ഒ ബിനോയ് ജോർജ് മുഖ്യാതിഥിയായിരുന്നു. അർജന്റീനിയന്‍ കോച്ച് ജോസ് ക്ലാരമോന്റി, ഡിഫ മുൻ ഭാരവാഹികളായ അഷ്റഫ് സോണി, സക്കീർ വള്ളക്കടവ്, ലിയാഖത്തലി, റിയാസ് പട്ടാമ്പി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. സൗദി റഫറിമാരായ മുഹമ്മദ് സാബിത്ത്, വാഇൽ അൽ ഫൈഹാനി, ഖാലിദ് അൽ ഖാലിദി, ഷിഹാബ് അർഷദ് എന്നിവർ മത്സരം നിയന്ത്രിച്ചു.
ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ, ഷഫീർ മണലോടി, സഹീർ മജ്ദാൽ, റിയാസ് പറളി, നാസർ വെള്ളിയത്ത്, ആസിഫ് കൊണ്ടോട്ടി, ഫസൽ ജിഫ്രി, ആഷി നെല്ലിക്കുന്ന്, റാസിഖ് വള്ളിക്കുന്ന്, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കോഴിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.