ജുബൈൽ: ഏഴുവർഷം മുമ്പ് ജയിൽശിക്ഷ കഴിഞ്ഞു നാട്ടിൽ പോയ മലയാളിക്ക് പിടിയിലാവുമ്പോൾ കൈവശമുണ്ടായിരുന്ന തുക അധികൃതർ തിരിച്ചുകൊടുത്തു. ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി തൃശൂർ വടക്കുംമുറി സ്വദേശി ശ്രീനേഷിനാണ് 1.30 ലക്ഷം രൂപ തിരികെ ലഭിക്കുന്നത്. 2015ൽ കേസിൽ അകപ്പെട്ട് ജുബൈൽ ജയിലിലായ ശ്രീനേഷിന്റെ കൈവശം അന്നുണ്ടായിരുന്ന തുക പൊലീസ് പിടിച്ചെടുത്തു. എട്ടു മാസത്തിനുശേഷം നാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും കേസ് നടപടി പൂർത്തിയാകാത്തതിനാൽ പണം കൈമാറിയില്ല.
ഒന്നര മാസം മുമ്പ് ജുബൈൽ സ്റ്റേഷനിൽനിന്നും സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവരെ വിവരം അറിയിച്ച് ആളെ കണ്ടെത്താൻ ആവശ്യപ്പെട്ടു. ശ്രീനേഷിന്റെ നാട്ടിലെ നമ്പറിനായി സൈഫുദ്ദീൻ ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും വിവരം ലഭ്യമായില്ല. പിന്നീട് സമൂഹമാധ്യമങ്ങൾ വഴി അറിയിപ്പ് നൽകി ശ്രീനേഷിനെ കണ്ടെത്തി. തുടർന്നു സൈഫുദ്ദീൻ പൊറ്റശ്ശേരിയെ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തി ശ്രീനേഷ് എംബസിക്ക് ഇ-മെയിൽ അയച്ചു.
എംബസിയിലെ ജയിൽ വിഭാഗം ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അറ്റാഷേ പവൻ കുമാർ എന്നിവരുടെ ശ്രമഫലമായി സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ പേരിൽ അനുമതിപത്രം തയാറാക്കി അയച്ചു.
ആവശ്യമായ രേഖകളും ചുമതലാപത്രവും ജുബൈൽ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചു. ഇതോടെ കിഴക്കൻ പ്രവിശ്യ പൊലീസ് മേധാവി 7000 റിയാലിന്റെ ചെക്ക് കൈമാറി. ചെക്കിന് ആനുപാതിക തുക വൈകാതെ ശ്രീനേഷിന് എത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം വർഷങ്ങൾക്കുശേഷം അവിചാരിതമായി ലഭിച്ച സന്തോഷത്തിലാണ് ശ്രീനേഷ്. സൗദി സുരക്ഷ വിഭാഗത്തിന്റെ വിശ്വാസ്യതയിലും എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.