ആഭ്യന്തര മന്ത്രാലയം പരിശോധന തുടരുന്നു: ഒരാഴ്ചക്കുള്ളിൽ 12,920 നിയമലംഘകർ പിടിയിൽ

ജിദ്ദ: നിയമലംഘകരെ പിടികൂടാനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം തുടരുന്നു. മാർച്ച് 31 മുതൽ ഒരാഴ്ച കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഏകദേശം 12,920 പേരെ പിടികൂടി. 8171 പേർ താമസനിയമം ലംഘിച്ചവരും 3102 പേർ അതിർത്തിസുരക്ഷ ലംഘനം നടത്തിയവരുമാണ്. തൊഴിൽനിയമ ലംഘനത്തിന് 1647 പേരും പിടിയിലായി.

അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 185 പേർ അറസ്റ്റിലായി. ഇവരിൽ 58 ശതമാനം യമൻ പൗരന്മാരും 37 ശതമാനം ഇത്യോപ്യക്കാരും അഞ്ചു ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് 106 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തിസുരക്ഷ നിയമലംഘകർക്ക് സഹായം നൽകിയ 11 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു.

നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയശേഷം ആകെ 98,260 പേർ പിടിയിലായി. ഇവരിൽ 89,417 പുരുഷന്മാരും 8843 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 84,030 നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫിസുകളിലേക്ക് റഫർ ചെയ്തു. 13,423 പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 3060 പേരെ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്.

അതിർത്തിസുരക്ഷ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകിയാൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി ഇവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടും. ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ മക്ക, റിയാദ് പ്രവിശ്യകളിൽ നിന്നുള്ളവർ 911 ലും മറ്റുള്ള പ്രവിശ്യയിൽ നിന്നുള്ളവർ 999, 996 നമ്പറുകളിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Home Ministry continues probe: 12,920 offenders arrested in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.