ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ആഘോഷ ചടങ്ങിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു
ജിദ്ദ: 76ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ 7.30ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു. ജനാധിപത്യം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുകയാണെന്നും 2047 ആകുമ്പോഴേക്കും രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ പൂർണമായി സാക്ഷാത്കരിക്കപ്പെടുമെന്നും രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ രാജ്യത്തുതന്നെ നിർമിച്ച വാക്സിനുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിച്ചു.
ജിദ്ദയിൽ നടന്ന മെഹ്ഫിൽ ആൻഡ് ഖവാലി പരിപാടി
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം ലോകത്ത് ഉയർന്ന റാങ്കിലാണ്. ഭൗതിക, ഡിജിറ്റൽ അടിസ്ഥാന സൗകര്യവികസനത്തിൽ രാജ്യം അഭൂതപൂർവമായ പുരോഗതി കൈവരിച്ചതായും സന്ദേശത്തില്‍ എടുത്തുപറഞ്ഞു. കോൺസുലേറ്റ് ഇന്ത്യൻ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങൾ കോൺസുൽ ജനറൽ വിശദീകരിച്ചു. കോൺസുലേറ്റിൽ സംഘടിപ്പിക്കാറുള്ള ഓപൺ ഹൗസ് സൗദിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഇന്ത്യൻ സമൂഹം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിദ്ദ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികൾ ദേശഭക്തി ഗാനം ആലപിക്കുന്നു,
80,000ത്തോളം ഇന്ത്യൻ ഹാജിമാർക്ക് ഈ വർഷം പ്രയാസരഹിതമായി ഹജ്ജ് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിൽ സഹകരിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും കോൺസുൽ ജനറൽ നന്ദി അറിയിച്ചു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാർഥിനികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ശേഷം കേക്ക് മുറിച്ച് സദസ്സില്‍ വിതരണം ചെയ്തു. കോണ്‍സുല്‍മാരായ വൈ. സാബിര്‍, ഹംന മറിയം, മുഹമ്മദ് അബ്ദുൽ ജലീൽ, മറ്റ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരോടൊപ്പം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇന്ത്യൻ സമൂഹത്തിൽനിന്നുള്ള നിരവധിപേരും ചടങ്ങിൽ പങ്കെടുത്തു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തവർ
രാത്രി എട്ടിന് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഇന്ത്യ ഫോറവുമായി സഹകരിച്ച് കോൺസുലേറ്റിന് കീഴിൽ മെഹ്ഫിൽ ആൻഡ് ഖവാലി നൈറ്റും സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിൽനിന്നും പ്രസിദ്ധ ഖവാലി ഗായകൻ ഡാനിഷ് ഹുസ്സയിൻ ബദയൂനിയുടെ നേതൃത്വത്തിലെത്തിയ എട്ടംഗ സംഘം അവതരിപ്പിച്ച മെഹ്ഫിൽ ആസ്വദിക്കാൻ സ്വദേശികളടക്കം നിരവധി പേർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.