ജിദ്ദ: വിദേശികളുടെ താമസരേഖ (ഇഖാമ), റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കുമെന്ന ആനുകൂല്യം ഇന്ത്യൻ പ്രവാസികൾക്കും ലഭിക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഈസ്വതിനി എന്നിവയാണ് ആനുകൂല്യം ലഭ്യമാവുന്ന മറ്റു രാജ്യങ്ങൾ. നേരത്തെ യാത്രാ വിലക്ക് നേരിട്ടിരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം നൽകികൊണ്ടുള്ള പ്രഖ്യാപനം നാല് ദിവസങ്ങൾക്ക് മുമ്പ് സൗദി ആഭ്യന്തര മന്ത്രാലയം നടത്തിയിരുന്നു. അതിനാൽ പുതിയ ആനുകൂല്യം ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ നേരത്തെ യാത്ര വിലക്ക് നിലനിന്ന കാരണത്താൽ ഈ രാജ്യങ്ങളിൽ നിന്നും സൗദിയിലെത്താന്‍ സാധിക്കാത്തവരുടെ രേഖകളുടെ കാലാവധി കൂടി രണ്ട് മാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ട്വിറ്ററിലൂടെയാണ് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചത്. തീരുമാനം നാട്ടിൽ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസികൾക്ക് വലിയ അനുഗ്രഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.