മുഹമ്മദലി കൊല്ലപ്പെട്ട സംഭവം; ഞെട്ടലിൽനിന്ന് മുക്തരാവാതെ സഹപ്രവർത്തകർ

ജുബൈൽ: ഉറങ്ങിക്കിടക്കവേ സഹപ്രവർത്തകനാൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തരായിട്ടില്ല ക്യാമ്പിലെ സഹവാസികൾ. സൗദി കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ ഞായറാഴ്ച ഉച്ചക്കാണ് മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) കുത്തേറ്റു മരിച്ചത്. ഇദ്ദേഹം ജോലി ചെയ്യുന്ന ‘ജെംസ്’ കമ്പനിയുടെ ക്യാമ്പിൽ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞുവന്ന് പകൽ ഉറങ്ങിക്കിടക്കവേ ഒപ്പം മുറിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശി മഹേഷ് (45) സാരമായി കുത്തി മുറിവേൽപിക്കുകയായിരുന്നു.

ഇയാളെ പിന്നീട് സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. സംഭവം വ്യവസായ നഗരത്തിലെ പ്രവാസികളെയാകെ ഞെട്ടിച്ചിട്ടുണ്ട്. sതങ്ങളുടെ രണ്ട് സഹപ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെടുകയും അപരൻ പ്രതിയാവുകയും ചെയ്ത ഈ ദാരുണ സംഭവത്തെ ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ലേബർ ക്യാമ്പിലെ മറ്റുള്ളവർക്ക്. പ്രതി ഒരാഴ്ചയായി വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നത്രേ. രക്തസമ്മർദം വർധിച്ചതിനെ തുടർന്ന് കമ്പനി ഒരാഴ്ചയായി അവധിയും നൽകിയിരുന്നു. ഞായറാഴ്ച രാവിലെ മഹേഷിനെ ക്യാമ്പ് ഇൻ ചാർജ് മൊയ്ദീൻ സന്ദർശിച്ച് ആരോഗ്യവിവരം അന്വേഷിച്ചിരുന്നു. നടക്കുമ്പോൾ തലകറങ്ങുന്നതായി ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, ഇയാളിൽ അസ്വാഭാവികമായി മറ്റൊന്നും കണ്ടിരുന്നില്ല. ആ സമയത്ത് മുറിയിൽ മുഹമ്മദാലി ഉറങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ് മൊയ്‌ദീൻ പുറത്തേക്കു പോയത്.

മുഹമ്മദാലിയും മഹേഷും ഉൾപ്പെടെ മൂന്നുപേരാണ് ഒരു മുറിയിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി ഒരുമിച്ചു താമസിക്കുന്ന മൂവരും വളരെ സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. സംഭവസമയം ഇവർ രണ്ടുപേർ മാത്രമാണ് മുറിയിലുണ്ടായിരുന്നത്.

കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തിരുന്ന മുഹമ്മദലി ഏറെ സൗമ്യനും ഏവർക്കും പ്രിയങ്കരനുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കമ്പനി അധികൃതർക്കും സഹപ്രവർത്തകർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. സൗദിയുടെ വിവിധ ഭാഗങ്ങളിലായിരുന്ന ജെംസ് കമ്പനി മേലധികാരികൾ ഞായറാഴ്ച സ്ഥലത്തെത്തി മുഹമ്മദലിയുടെ ബന്ധുക്കളുമായി ചർച്ച നടത്തുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

മുഹമ്മദലിയുടെ മയ്യിത്ത് സൗദിയിൽതന്നെ ഖബറടക്കുമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി മഹേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. കുറ്റബോധംകൊണ്ടാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിരുന്നു. എല്ലാവരോടും നല്ല നിലയിൽ പെരുമാറുന്ന ആളായിരുന്നു മെഷീനിസ്റ്റായി ജോലി ചെയ്യുന്ന മഹേഷ്. കുടുംബം ചെന്നൈയിലാണ്. അടുത്ത മാസം ആദ്യം നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

സംഭവം നടന്ന മുറിയുടെ സമീപ താമസക്കാരായ ചിലരിൽനിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളാണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ മഹേഷിന്റെ അസ്വാസ്ഥ്യത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. സംഭവം സൗദിയിലും നാട്ടിലും ഏറെ ചർച്ചക്ക് വഴിവെച്ചിരുന്നു. നേരത്തെ തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജീവനക്കാരനായിരുന്ന മുഹമ്മദലി ആറുവർഷം മുമ്പാണ് ജെംസിൽ എത്തിയത്. മഹേഷ് ഇവിടെ അഞ്ചു വർഷമായി ജോലി ചെയ്യുന്നു. ഹാജിറയാണ് മുഹമ്മദലിയുടെ ഭാര്യ. മക്കൾ: ഷംല, ഷാഹിദ, ഷൈമ, ഷഹ്ന. മരുമക്കൾ: മഹ്മൂദ് (ചീരട്ടാമാല), അഫ്സൽ (ചുണ്ടംപറ്റ), നൗഫൽ (കൊളത്തൂർ), ഫവാസ് (പുതുക്കുറിശ്ശി).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.