സൗദി ദേശീയ പതാകയും രാജകീയ പതാകയും
യാംബു: ദേശീയപതാകയെയോ രാജകീയ പതാകയെയോ അവഹേളിച്ചാൽ നിയമനടപടി. ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് സൗദി പ്രോസിക്യൂഷൻ. ഫെബ്രുവരി 22ലെ സൗദി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് നേരത്തേ നിലവിലുള്ള ശിക്ഷാനടപടി ഓർമിപ്പിച്ചുള്ള മുന്നറിയിപ്പ്.
പതാകയെ അനാദരിക്കുന്നത് ഒരു വർഷം വരെ തടവും 3000 റിയാൽ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ദേശീയപതാകയുടെയും രാജകീയ പതാകയുടെയും വിശേഷണം സമാനമാണ്. ദേശീയ പതാകയുടെ താഴ്ഭാഗത്ത് ദേശീയ ചിഹ്നമായ വാളും പനയും സ്വർണവർണമുള്ള സിൽക്ക് നൂലുകളാൽ എംബ്രോയ്ഡറി ചെയ്തതാണ് രാജകീയ പതാക. ഈ വ്യത്യാസം മാത്രമാണ് ഇരു പതാകകളും തമ്മിലുള്ളത്.
രാജ്യത്തോടോ ഭരണകൂടത്തോടോ ഉള്ള വെറുപ്പോ അവഹേളനമോ കാരണം ദേശീയ പതാകയെ നിന്ദിക്കൽ, ഏതു രീതിയിലും പതാകയെ അപമാനിക്കൽ, പതാക നിലത്തിടൽ, രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നങ്ങളെ നിന്ദിക്കുകയോ അവമതിക്കുകയോ ചെയ്യൽ ഇതെല്ലാം സൗദി പതാകനിയമത്തിലെ അനുഛേദം 20 പ്രകാരം കുറ്റകൃത്യമാണ്.
'ലാഇലാഹ ഇല്ലല്ലാഹ്'എന്ന സത്യസാക്ഷ്യവചനം ആലേഖനം ചെയ്ത ദേശീയ പതാകയാണ് സൗദിയുടേത്. അറബ് സമൂഹത്തിനിടയിലും ലോക മുസ്ലിം സമൂഹത്തിനിടയിലും സൗദി പതാകക്ക് പ്രാധാന്യമുണ്ട്. ഹരിതവർണത്തിലുള്ള സൗദി ദേശീയ പതാകയിൽ നേരത്തേ ചന്ദ്രക്കലയായിരുന്നു ആലേഖനം ചെയ്തിരുന്നത്. ആധുനിക സൗദിയുടെ രാഷ്ട്രശിൽപിയായ അബ്ദുൽ അസീസ് രാജാവിന്റെ ഭരണകാലത്താണ് ചന്ദ്രക്കലക്കു പകരം 'ലാഇലാഹ ഇല്ലല്ലാഹ്'ചേർത്തത്. അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെയാണ് പതാകയിലെ സത്യസാക്ഷ്യവചനത്തിന് താഴെ വെള്ള നിറത്തിലുള്ള വാളിന്റെ ചിഹ്നവും ചേർത്തത്. 1973ൽ ഫൈസൽ രാജാവിന്റെ കാലത്താണ് സൗദി ദേശീയ പതാകയിൽ അവസാനത്തെ പരിഷ്കാരം വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.