സൗദിയിൽ തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം 2.9 ശതമാനം വർധിച്ചു

യാംബു: സൗദിയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയം കണ്ടതായി തൊഴിൽ രംഗത്തെ വനിതകളുടെ പങ്കാളിത്തക്കണക്ക് വ്യക്തമാക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഈയിടെ പുറത്തിറക്കിയ സ്ഥിതിവിവര കണക്കിലാണ് സ്വദേശി വനിതകളുടെ എണ്ണം തൊഴിൽ മേഖലയിൽ വർധിച്ചതായി വ്യക്തമാകുന്നത്.

രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 21.9 ശതമാനമാണ്. എന്നാൽ ദേശീയ പരിവർത്തന പദ്ധതിയായ 'വിഷൻ 2030' ലെ ലക്ഷ്യങ്ങളിലൊന്നായ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂടിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീ തൊഴിൽ നിരക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ 2.9 ശതമാനം വർധിച്ചതായി സർവേ ഫലം വ്യക്തമാക്കുന്നു. വിഷൻ 2030 പ്രഖ്യാപിച്ചത് മുതൽ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴിൽ രംഗത്ത് അധികമായി എത്തിയത്. 2016 ൽ പദ്ധതി പ്രഖ്യാപിച്ച ശേഷം രാജ്യത്ത് വനിതാ ജീവനക്കാരുടെ എണ്ണം 19.2 ശതമാനം വർധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനം വരെ കുറക്കുന്നതിനും വഴിവെച്ചു.

സർക്കാർ സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ തൊഴിൽ മേഖലയിൽ സൗദി യുവതികളുടെ പങ്കാളിത്തം വർധിച്ചതായി മറ്റ് ഔദോഗിക കണക്കുകളും വ്യക്തമാക്കുന്നു. സർക്കാർ മേഖലയിൽ സൗദി യുവതികളുടെ പങ്കാളിത്തം 41 ശതമാനവും സ്വകാര്യ മേഖലയിൽ 53 ശതമാനവും ആണ്. 2016 അവസാനത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 34.5 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ വർഷാവസാനത്തോടെ 24.4 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ അനുമതി നൽകിയതും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകളുടെ ഗതാഗത ചെലവിെൻറ 80 ശതമാനം സർക്കാർ വഹിക്കുന്ന പദ്ധതിയായ 'വുസൂലും' തൊഴിൽ രംഗത്തേക്ക് സ്ത്രീകളെ ആകർഷിക്കാൻ സഹായിച്ച മുഖ്യ ഘടകങ്ങളാണ്.

തൊഴിൽ രംഗത്തെ ചില മേഖലകൾ വനിതകൾക്കായി സംവരണം ചെയ്തതും ആറു വയസ്സിൽ കുറവുള്ള കുട്ടികളെ ശിശു പരിപാലന കേന്ദ്രത്തിലയക്കുന്നുവെങ്കിൽ അതിെൻറ ചെലവ് സർക്കാർ വഹിക്കുന്ന പദ്ധതിയും കൂടി പ്രഖ്യാപിച്ചതോടെ സ്ത്രീ സാന്നിധ്യം തൊഴിലിടങ്ങളിൽ വർധിക്കാൻ കാരണമായി. പുതിയ പദ്ധതികൾ മുഖേന വരും വർഷങ്ങളിൽ വനിതകൾക്ക് കൂടുതൽ തൊഴിൽ ഉറപ്പ് വരുത്തുന്നതിനുള്ള നീക്കത്തിലാണ് അധികൃതർ.

Tags:    
News Summary - Saudi Arabia share of women in employment increased by 2.9 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.