യാംബു: കോവിഡ് കാലത്ത് ശ്രദ്ധേയമായി സൗദിയിലെ സ്കൗട്ട് പ്രവർത്തകരുടെ സേവന പ്രവർത്തനങ്ങൾ. ആരോഗ്യ സുരക്ഷാ നടപടികൾ പൂർണമായും പാലിച്ച് പരിമിതിയിൽനിന്നുകൊണ്ടുള്ള സേവന പ്രവർത്തനങ്ങളാണ് സ്കൗട്ട് സംഘം നടത്തുന്നത്. വിദ്യാർഥികളുടെ ഈ കൂട്ടായ്മ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ പ്രദേശിക അറബ് പത്രങ്ങൾ പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്തു. യാംബു വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൗട്ട് സംഘം 260 കിലോ ഭാരം വരുന്ന വിവിധ മരുന്നുകൾ വിവിധ പ്രദേശങ്ങളിലുള്ള രോഗികൾക്ക് എത്തിച്ചുകൊടുത്തു. യാംബു ജനറൽ ആശുപത്രിയുമായി സഹകരിച്ചാണ് മരുന്ന് വിതരണം കാര്യക്ഷമമാക്കിയത്. യാംബുവിലെ മർകസ് അൽശബഹ എന്ന ഉൾപ്രദേശത്തിലെ ഒരു നിത്യരോഗിക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്ന സ്കൗട്ട് സംഘത്തിലെ വിദ്യാർഥികളെ യാംബു വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽഉഖൈബി പ്രത്യേകം അഭിനന്ദിച്ചു.
കോവിഡ് കാലത്ത് ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കാൻ വിദ്യാർഥി കൂട്ടായ്മ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മന്ത്രാലയം പൂർണ പിന്തുണ നൽകുമെന്നും ഡയറക്ടർ അറിയിച്ചു. 1961ലാണ് രാജ്യത്ത് സൗദി അറേബ്യൻ ബോയ് സ്കൗട്ട് അസോസിയേഷൻ (എസ്.എ.ബി.എസ്.എ) എന്ന പേരിൽ ഔദ്യോഗികമായി നിലവിൽ വന്നത്. അറബിയിൽ ‘ജംഇയ്യതുൽ കാശാഫത്തുൽ അറബിയ’ എന്ന പേരിലാണ് ഈ സംഘം അറിയപ്പെടുന്നത്. രാജ്യത്തിെൻറ വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കീഴിലെ വിദ്യാർഥികൾക്കിടയിൽ സേവന പ്രവർത്തനങ്ങളുമായി സ്കൗട്ട് സംഘം സജീവമാണ്. ഹജ്ജ് കാലത്ത് വിവിധ പ്രദേശങ്ങളിൽ ഈ സംഘത്തിലെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ സേവനങ്ങൾ നൽകിയിരുന്നു.
വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളും അവരുടെ രാജ്യങ്ങളുടെ പേരുകളിലും മറ്റും വിവിധ സ്കൗട്ട് യൂനിറ്റുകൾ രൂപവത്കരിച്ച് സേവനങ്ങൾ ചെയ്യുന്നുണ്ട്. ഇന്ത്യൻ സ്കൂളുകൾക്ക് കീഴിലും ‘ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്’ എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ട്. ധൈര്യം, സ്വാശ്രയത്വം, സാഹോദര്യം, സേവനം എന്നിവയാണ് സ്കൗട്ട് സംഘങ്ങൾ മുന്നോട്ടുവെക്കുന്ന അടിസ്ഥനപരമായ ആശയങ്ങൾ. ഈ നല്ല ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിൽ സ്കൗട്ടിങ് പ്രസ്ഥാനം സജീവമാക്കാൻ അധികൃതർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.