ജുബൈൽ: മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ അമേരിക്ക പ്രശംസിച്ചു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് തയാറാക്കിയ വാർഷിക റിപ്പോർട്ടിൽ രാജ്യത്തിെൻറ റാങ്കിങ് ടയർ മൂന്നിൽ നിന്ന് ടയർ രണ്ട് വാച്ച് ലിസ്റ്റിലേക്ക് ഉയർന്നു.
മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സംഘടനകളായ ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം), യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസ് (യു.എൻ.ഡി.സി) എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഇൗ റിപ്പോർട്ട് തയാറാക്കിയത്. മനുഷ്യക്കടത്ത് തടയാൻ സൗദി അറേബ്യ ഫലപ്രദമായ നടപടികളാണ് കൈക്കൊണ്ടത്. ആദ്യത്തെ ദേശീയ റഫറൽ സംവിധാനം ഇതിനായി ആരംഭിച്ചു. ഇത് കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും വിചാരണയിലും അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു.
തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങളുമായി ഇക്കാര്യത്തിൽ കൃത്യമായ ധാരണകളും ഉടമ്പടികളും രൂപപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ റിക്രൂട്ടുമെൻറിൽ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
മുവായിരത്തോളം റിക്രൂട്ട്മെൻറ് ഏജൻസികളുടെ സഹായത്തോടെയാണ് ഇൗ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇൗ രംഗത്ത് പ്രശ്നങ്ങളുണ്ടായാൽ നിയമപരമായ പരിഹാരം കാണാൻ ക്രിമിനൽ കോടതികളുടെ പ്രത്യേക പാനലുകൾ രൂപപ്പെടുത്തി. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാകുന്നവർക്ക് എതിരെ ശക്തമായ നടപടികളും സ്വീകരിക്കുന്നു. യു.എൻ.ഒ.ഡി.സി, ഐ.ഒ.എം എന്നിവയുമായി സഹകരിച്ച് മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾക്ക് പരിശീലന പരിപാടി നടപ്പാക്കി. വ്യക്തികളെ കടത്തിക്കൊണ്ടുപോകുന്നത് ഇല്ലാതാക്കാനുള്ള നടപടികൾ വിജയം കണ്ടെന്ന് മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സൗദി ദേശീയ സമിതിയുടെ (എൻ.സി.സിഎച്ച്.ടി) ചെയർമാനും മനുഷ്യാവകാശ കമ്മീഷൻ പ്രസിഡൻറുമായ ഡോ. അവദ് ബിൻ സാലിഹ് അൽഅവദ് പറഞ്ഞു. മനുഷ്യക്കടത്ത് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് രാജ്യത്തിെൻറ മനുഷ്യാവകാശ പരിഷ്കരണ അജണ്ടയുടെ ഒരു പ്രധാന ഭാഗമാണ്. ഈ കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ശിക്ഷാനടപടികളിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിലും കൂടി കൂടുതൽ ശ്രദ്ധപുലർത്തി മികച്ച മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ നാടാക്കി രാജ്യത്തെ മാറ്റാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.