ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിലെ പ്രവേശനത്തിനു വാണിജ്യ മന്ത്രാലയം പുതിയ സംവിധാനമേർപ്പെടുത്തുന്നു. ഷോപ്പിങിനെത്തുന്നവർ വാക്സിനെടുത്തവരാണെന്ന് ഉറപ്പുവരുത്താൻ തവക്കൽനാ ആപ്ലിക്കേഷൻ വഴി ബാർകോഡ് സ്കാൻ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വ്യക്തമാക്കി.
കോവിഡ് സംഭവവികാസങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിലാണ് വാണിജ്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്. ഷോപ്പിങ് മാളുകളിലേക്കുള്ള പ്രവേശനം പൂർണ്ണമായും വാക്സിനെടുത്ത വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാണിജ്യ കേന്ദ്രങ്ങളിലും സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വാക്സിൻ അവസ്ഥ യാന്ത്രികമായി പരിശോധിക്കാൻ തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ബാർകോഡ് സ്കാൻ ചെയ്യണം.
ഇതിനായി വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില സ്വയമേവ പരിശോധിക്കുന്നതിനുള്ള പെർമിറ്റ് കോഡ് സ്ഥാപിക്കണമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഷോപ്പിങിനെത്തുന്നവർ മാളുകളിലേക്ക് പ്രവേശിക്കും മുമ്പ് ബാർകോഡ് സ്കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിരിക്കണം. എന്നാൽ ഭക്ഷ്യവിൽപ്പന കടകൾ, ലോൻട്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ തുടങ്ങിയ ചെറുകിട മേഖലയിലെ കടകളിലെത്തുന്നവർ തവക്കൽന ആപ്ലിക്കേഷനിലെ ആരോഗ്യസ്ഥിതി സാധാരണ രീതിയിൽ പരിശോധിച്ച് ജീവനക്കാരെ ബാധ്യപെടുത്തേണ്ടതുണ്ട്.
തവക്കൽന ആപ്ലിക്കേഷനിലെ ഓട്ടോമേറ്റഡ് ഹെൽത്ത് വെരിഫിക്കേഷൻ സേവനം വഴി മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും കോവിഡ് തടയുന്നതിനുള്ള മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധതയും അനുസരണവും വർധിപ്പിക്കാനാകും. വാക്സിൻ എടുക്കാൻ ബാധ്യസ്ഥരല്ലാത്ത വിഭാഗങ്ങളെ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.