റമദാനിൽ മക്കയിൽ സമയമറിയിച്ച് പീരങ്കിവെടി പൊട്ടിക്കുന്നു (ഫയൽ)
മക്ക: റമദാൻ ആഗമനവിവരം പ്രഖ്യാപിച്ചും നോമ്പുതുറയുടെയും അത്താഴത്തിെൻറയും സമയം അറിയിച്ചും മക്കയിൽ നിലനിന്നിരുന്ന പീരങ്കിശബ്ദം നിലച്ചിട്ട് ആറു വർഷം. മക്കയിലെ അബൂ അൽ മദഫ പർവതത്തിനു മുകളിൽ അര നൂറ്റാണ്ടുകാലം മുടങ്ങാതെ റമദാനിൽ വെടിയുതിർത്ത പീരങ്കി ശബ്ദം അയവിറക്കുന്നവരാണ് നാട്ടുകാരിലേറെയും. റമദാൻ ചന്ദ്രക്കല ദൃശ്യമായാൽ അബൂ അൽ മദഫ പർവതമുകളിൽ പീരങ്കിവെടി ഉതിർക്കുന്നതു കാണാൻ പ്രദേശവാസികൾ എത്തുന്നത് പതിവായിരുന്നു. റമദാനിലെ വലിയൊരു ആവേശമായിരുന്നു ഈ പീരങ്കിയൊച്ചയെന്ന് പ്രദേശവാസികൾ പറയുന്നു.
റമദാൻ മാസപ്പിറവി പ്രഖ്യാപനത്തോടെ തുടങ്ങുന്ന പീരങ്കി ശബ്ദം റമദാൻ വിട ചൊല്ലുന്നതുവരെ തുടരുമായിരുന്നു. റമദാനിൽ അത്താഴത്തിന് വിളിച്ചുണർത്താനും സുബ്ഹി ബാങ്കിെൻറയും മഗ്രിബിന് നോമ്പുതുറക്കുന്ന സമയത്തും പീരങ്കിവെടി മുഴങ്ങിയിരുന്നു. സൗദി പൊലീസിലെ പ്രത്യേക പരിശീലനം നേടിയ വിഭാഗമായിരുന്നു ഈ പീരങ്കിവെടിയുടെ ചുമതല വഹിച്ചിരുന്നത്. പ്രത്യേക സൂക്ഷിപ്പുകേന്ദ്രത്തിലുള്ള പീരങ്കി റമദാൻ ആരംഭിക്കുമ്പോൾ അബൂ അൽ മദഫ പർവതമുകളിൽ സ്ഥാപിക്കുകയായിരുന്നു പതിവ്. റമദാൻ വിടവാങ്ങുന്നതോടെ പീരങ്കി തിരികെ സൂക്ഷിപ്പുകേന്ദ്രത്തിലെത്തിക്കും.
പീരങ്കിയുടെ ചുമതല വഹിച്ചിരുന്ന പൊലീസുകാർ അപകടരഹിതമായ രീതിയിൽ അത് കൈകാര്യം ചെയ്യാൻ ജാഗ്രത കാണിച്ചിരുന്നതായി മക്ക പൊലീസ് വക്താവായിരുന്ന മേജർ അബ്ദുൽ മുഹ്സിൻ അൽ മൈമാനി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഉച്ചഭാഷിണികളും സമയമറിയുന്നതിനുള്ള ആധുനിക സംവിധാനങ്ങളും വന്നതിന് ശേഷവും ആചാരമെന്നനിലയിൽ മക്കയിൽ നിലനിന്നിരുന്ന പീരങ്കിവെടി ആറുവർഷം മുമ്പാണ് അവസാനിപ്പിച്ചത്. സൗദിയുടെ ചില പ്രദേശങ്ങളിൽ ഇന്നും ഈ ആചാരം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.