റിയാദ്: കോവിഡ്-19 വ്യാധിയിൽ അകാല മൃത്യു വരിക്കുന്ന പ്രവാസികളുടെ കുടുംബത്തിനെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ ടെക്സ റിയാദ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ സ്വയം തൊഴിൽ കണ്ടെത്താനുള്ള ദീർഘകാല വായ്പാസഹായവും ഉടനടി ആവിഷ്കരിക്കണമെന്നും ഒാൺലൈനായി ചേർന്ന യോഗത്തിൽ ആവശ്യമുയർന്നു. പ്രസിഡൻറ് സജീവ് നാവായിക്കുളം അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രവാസികളെ ആകെ ബാധിക്കുന്ന കാര്യങ്ങൾ അംഗങ്ങൾ ഓരോരുത്തരായി വിശദീകരിച്ചു.
ഗൾഫ് നാടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ തുടങ്ങിയ വന്ദേഭാരത് മിഷൻ വിമാന സർവിസിന് പൊടുന്നനെ ഏർപ്പെടുത്തിയ അധിക വിമാനയാത്രാക്കൂലി എത്രയും വേഗം പിൻവലിക്കണമെന്നും േയാഗം ആവശ്യപ്പെട്ടു. മാസങ്ങളായി ജോലിയോ വേതനമോ ഇല്ലാതെ കഷ്ടപ്പെടുന്ന വിസാ കാലാവധി കഴിഞ്ഞവരും രോഗാതുരരും ഗർഭിണികളുമായ ആയിരക്കണക്കിന് പ്രവാസികൾ ആശ്രയിച്ചുകൊണ്ടിരുന്ന വിമാനയാത്രക്കാണ് എയർ എന്ത്യ ഒരുവിധ കാരണവും പറയാതെ ഇരട്ടിയിലധികം ചാർജ് ഈടാക്കാൻ ശ്രമിക്കുന്നത്. ഇത് ഇന്ത്യയിലേക്ക് സർവിസ് പുനരാരംഭിക്കാനിരിക്കുന്ന മറ്റ് പല വിമാനക്കമ്പനികൾക്കും അമിത യാത്രാക്കൂലി ഈടാക്കാനുള്ള അവസരമായി മാറും. ഇത് പരിഹരിക്കുന്നതിനുവേണ്ടി യു.എ.ഇയിൽ നടപ്പാക്കിയപോലെ ഓൺലൈൻ ടിക്കറ്റ് സമ്പ്രദായം സൗദിയിലും നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ജോയി നടേശൻ സ്വാഗതവും ട്രഷറർ സേതു കുഴികാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.