കേളി ജീവകാരുണ്യ പ്രവർത്തകർ റാം റീത്ത് റാമിനുള്ള യാത്രാരേഖകളും ടിക്കറ്റും കൈമാറുന്നു
റിയാദ്: ഏഴുവർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന ഉത്തർപ്രദേശ് സ്വദേശി റാം റീത്ത് റാം, കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാടണഞ്ഞു. 13 വർഷത്തോളമായി അൽഖർജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി കാലാവധി തീർന്ന താമസരേഖയുമായാണ് റാം കഴിഞ്ഞിരുന്നത്. അസുഖ ബാധിതനായി അവശനിലയിലായ റാമിനെ സുഹൃത്ത് സയ്യിദ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു കിഡ്നി പ്രവർത്തനരഹിതമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇഖാമ പുതുക്കാതിരുന്ന റാമിന് ഇവിടത്തെ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് റാം.
റാമിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ആശുപത്രി അധികൃതരും സുഹൃത്ത് സയ്യിദും സഹായത്തിനായി കേളി പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയതിനോടൊപ്പം വിദഗ്ദ്ധ ചികിത്സക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് വിവരങ്ങൾ കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയെ അറിയിക്കുകയും എംബസിയിൽനിന്ന് ത്വരിതഗതിയിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന്, ആശുപത്രിക്കിടക്കയിൽനിന്ന് തന്നെ റാമിന്റെ ഫിംഗർ പ്രിന്റ് അടക്കമുള്ള രേഖകൾ ശരിയാക്കുകയും തർഹീലിൽ എത്തിച്ച് ഫൈനൽ എക്സിറ്റ് തരപ്പെടുത്തുകയും ചെയ്തു. യാത്രക്കുള്ള വിമാന ടിക്കറ്റും നൽകിയാണ് കേളി പ്രവർത്തകർ റാമിനെ യാത്രയാക്കിയത്. ഇന്ത്യൻ എംബസി ഓഫിസർമാരായ നസീം, അറ്റാഷെ, ലേബർ സെക്ഷനിലെ ഓഫിസർമാർ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.