റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ ഓടിക്കാൻ അനുമതിനൽകി ആഭ്യന്തര മന്ത്രാലയം. 'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച പൊതുജനങ്ങൾക്കുള്ള അഞ്ച് പുതിയ സേവനങ്ങളിൽ ഒന്നാണിത്.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്റെ രക്ഷാകർതൃത്വത്തിൽ സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്.ഡി.എ.ഐ.എ) സഹകരണത്തോടെ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ വിശദീകരിക്കവേ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്നാൽ സന്ദർശന വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് നിലവിൽ 'അബ്ഷിർ' സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച ഒദ്യോഗിക വിശദീകരണം പിന്നാലെ പുറത്തുവരുമെന്ന് കരുതുന്നത്.പുതിയ സേവനങ്ങളിൽ മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ നമ്പർ പ്ലേറ്റുകൾ മാറ്റി നൽകലും ഉൾപ്പെടുന്നു. സ്വകാര്യ വ്യക്തികൾക്ക് എയർഗൺ അനുവദിക്കുക, സ്വകാര്യ മേഖലയ്ക്ക് പാറ പൊട്ടിക്കാൻ അനുമതി നൽകുക എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ സാങ്കേതിക മികവിലേക്ക് പരിവർത്തിപ്പിക്കുന്നതിന്റെ ഭാഗമാണ് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ഇലക്ട്രോണിക് സേവനങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും സമയവും പരിശ്രമവും ലാഭിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനും പരിഷ്‌കാരങ്ങൾ സഹായകമാകുമെന്ന് ഔദ്യോഗിക വാർത്താ മാധ്യമമായ സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.