സുഡാനിലെ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടോടുന്ന ജനങ്ങൾ (ഫയൽ ചിത്രം)
ജിദ്ദ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ 24 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ അവസാനിച്ച ഉടനെ ഇരുവിഭാഗവും തമ്മിൽ വീണ്ടും പോരാട്ടം തുടങ്ങിയതായി റിപ്പോർട്ട്.
താൽക്കാലിക വെടിനിർത്തൽ അവസാനിച്ച ഉടനെ സുഡാനിലെ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) തമ്മിൽ അക്രമത്തിലേക്ക് മടങ്ങിയതിൽ സൗദിയും അമേരിക്കയും ഖേദം പ്രകടിപ്പിച്ചു. ജിദ്ദയിൽ സുഡാൻ പ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന സമാധാന യോഗത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു.
സുഡാനിലെ സൈന്യം, അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്, സൗദി അറേബ്യ, അമേരിക്ക എന്നിവയുടെ പ്രതിനിധികൾ ഇതിൽ അംഗങ്ങളാണ്. പുതിയ ഉടമ്പടി നീക്കങ്ങൾ സുഡാനിൽ ശാശ്വതമായ സമാധാനാന്തരീക്ഷത്തിന് വഴിവെക്കുമെന്ന പ്രതീക്ഷ പുലർത്തുന്നതിനിടയിലാണ് വീണ്ടും അക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട് വരുന്നത്. ജിദ്ദയിൽ നടന്ന കരാർ പ്രഖ്യാപനം പാലിക്കുകയാണെങ്കിൽ സുഡാൻ പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് സൗദിയും അമേരിക്കയും അറിയിച്ചു. ശത്രുത ഉടനടി അവസാനിപ്പിക്കാനും ചർച്ചകളിലൂടെ സംഘർഷത്തിന് പരിഹാരം കാണാനും യുദ്ധം ചെയ്യുന്ന കക്ഷികളോട് സൗദി അറേബ്യയും യു.എസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഞായറാഴ്ച സുഡാനിന്റെ തലസ്ഥാന നഗരമായ ഖർത്തൂമിലുടനീളം കനത്ത ഏറ്റുമുട്ടലുകളും പീരങ്കി വെടിവെപ്പും പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് സൗദിയും അമേരിക്കയും തങ്ങളുടെ നിലപാട് അറിയിച്ചത്.
ഒരുദിവസത്തെ വെടിനിർത്തൽ കരാർ അവസാനിച്ചതിനുശേഷം ഞായറാഴ്ച ഖർത്തൂമിൽ കനത്ത ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പീരങ്കി ഷെല്ലാക്രമണത്തിന്റെയും ഏറ്റുമുട്ടലുകളുടെയും ശബ്ദങ്ങൾ കേട്ടാണ് ഖർത്തൂമിലെ ജനങ്ങൾ ഉണർന്നത്. വെടിനിർത്തൽ അവസാനിച്ച് 10 മിനിറ്റിനുശേഷം ഷെല്ലാക്രമണത്തിന്റെയും ഏറ്റുമുട്ടലിന്റെയും ശബ്ദം കേട്ടതായി ഖർത്തൂമിൽനിന്നുള്ള സാക്ഷികൾ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ മധ്യഭാഗത്ത് ഉച്ചത്തിലുള്ള സ്ഫോടനങ്ങളും ഏറ്റുമുട്ടലുകളും നൈലിന്റെ കിഴക്ക് ഏറ്റുമുട്ടലുകളും ഒംദുർമന്റെ വടക്കുഭാഗത്ത് പീരങ്കിപ്പടയുടെ ശബ്ദവും കേട്ടതായും റിപ്പോർട്ടുണ്ട്.
യുദ്ധം ചെയ്യുന്ന രണ്ട് കക്ഷികളെയും മേയിൽ ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നതിൽ സൗദിയും അമേരിക്കയും വിജയിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ സംഘർഷം അവസാനിപ്പിക്കാനും രാജ്യത്ത് സമാധാനം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ജിദ്ദ പ്രഖ്യാപനത്തിൽ ബന്ധപ്പെട്ടവർ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ജിദ്ദ പ്രഖ്യാപനത്തിൽ തങ്ങൾ അംഗീകരിച്ച കാര്യങ്ങൾ സംഘർഷത്തിലെ രണ്ട് കക്ഷികളും പാലിച്ചാൽ തുടർചർച്ചകൾ വീണ്ടും തുടങ്ങുമെന്ന് സൗദിയും യു.എസും സ്ഥിരീകരിച്ചു.
പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ഏകോപിച്ച് പോരാട്ടം അവസാനിപ്പിക്കുന്നതിനും മേഖലയിൽ അതിന്റെ ആഘാതം കുറക്കുന്നതിനും സുഡാന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബന്ധപ്പെട്ട സുഡാനീസ് സിവിലിയൻ അധികാരികളുമായി ഏകോപനം ശക്തമാക്കുന്നതിനും ഇടപെട്ട് പ്രവർത്തിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.