ആർ.ടി.എ കാൾ സെന്‍റർ

ആറു മാസത്തിനിടെ ടാക്സിയിൽ മറന്നുവെച്ചത് 12 ലക്ഷം ദിർഹവും 12,410 ഫോണുകളും

ദുബൈ: ആറു മാസത്തിനിടെ യാത്രക്കാർ ദുബൈയിലെ ടാക്സികളിൽ മറന്നുവെച്ചത് 12 ലക്ഷം ദിർഹവും 12,410 മൊബൈൽ ഫോണും. ഇതിന് പുറമെ 2819 ഇലക്ട്രോണിക് ഉപകരണങ്ങളും 766 പാസ്പോർട്ടും 342 ലാപ്ടോപ്പും ടാക്സികളിൽനിന്ന് കണ്ടെടുത്തു. ഈ വർഷത്തെ ആദ്യ ആറു മാസത്തെ കണക്കാണ് ആർ.ടി.എ പുറത്തുവിട്ടത്. ഈ കാലയളവിൽ സാധനങ്ങൾ നഷ്ടപ്പെട്ടവരുടെ 44,062 ഫോൺ കാളുകൾ ആർ.ടി.എയുടെ കാൾ സെന്‍ററിൽ ലഭിച്ചു. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചേൽപിക്കുന്ന ഡ്രൈവർമാരെ ആർ.ടി.എ ആദരിക്കാറുണ്ട്. ഇത് കൂടുതൽ ഡ്രൈവർമാർക്ക് പ്രോത്സാഹനമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ മാസം ദുബൈ ടാക്സിയിൽനിന്ന് ലഭിച്ച 10 ലക്ഷം ദിർഹം അടങ്ങിയ ബാഗ് തിരിച്ചേൽപിച്ച നാൻസി ഓർഗോയെ ആർ.ടി.എ ആദരിച്ചിരുന്നു. കാറിൽ യാത്രക്കാരൻ മറന്നുവെച്ച തുകയാണ് തിരികെ ഏൽപിച്ചത്. ഇത്തരം പ്രവർത്തനങ്ങളെ ആദരിക്കുന്നത് ജീവനക്കാർക്ക് പ്രോത്സാഹനമാണെന്നും ഡ്രൈവർമാരുടെ ഇത്തരം പ്രവൃത്തികൾ ദുബൈയെ കുറിച്ച് വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കൂടുതൽ മതിപ്പും ആത്മവിശ്വാസവുമുണ്ടാക്കുമെന്നും കസ്റ്റമേഴ്സ് ഹാപ്പിനസ്, കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് ഡയറക്ടർ മെഹൈല അൽസെഹ്മി പറഞ്ഞു. ഈ വർഷം ആദ്യപാദത്തിൽ കാൾ സെന്‍ററിൽ (8009090) ആകെ ലഭിച്ചത് 951492 ഫോൺ കാളുകളാണ്. ഇതിൽ നല്ലൊരു ശതമാനവും വിലയേറിയ നിർദേശങ്ങളും അഭിപ്രായങ്ങളുമായിരുന്നു. 51 ശതമാനവും ബസ്, ടാക്സി എന്നിവയുടെ സേവനങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും എട്ട് ശതമാനം പാർക്കിങ്ങുമായി ബന്ധപ്പെട്ടതുമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് 24 ശതമാനവും നോൾ കാർഡ് ഉപയോഗത്തെക്കുറിച്ച് നാല് ശതമാനവും നിർദേശങ്ങൾ അറിയിച്ചു. 98 ശതമാനം പരാതികളും നിശ്ചിത സമയത്തിനുള്ളിൽ പരിഹരിച്ചതായും ആർ.ടി.എ അറിയിച്ചു.

Tags:    
News Summary - 12 lakh dirhams and 12,410 phones forgotten in taxis in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.