ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ ദുബൈ തുറമുഖ പൊലീസ് ബീച്ച് സന്ദർശകർക്ക് ബോധവത്കരണം നടത്തുന്നു
ദുബൈ: ലോക മുങ്ങിമരണ പ്രതിരോധ ദിനം ആചരിച്ച് ദുബൈ പൊലീസ്. ദുബൈ തുറമുഖ പൊലീസാണ് ദുബൈ പൊലീസിനെ പ്രതിനിധീകരിച്ച് ജൂലൈ 25ന് മുങ്ങിമരണ പ്രതിരോധ ദിനം ആചരിച്ചത്. എമിറേറ്റിൽ മുങ്ങിമരണ ദുരന്തങ്ങൾക്കെതിരായ ബോധവത്കരണത്തോടൊപ്പം പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ദുബൈ ബീച്ചുകളിൽ നടന്ന പരിപാടിയിൽ ദുബൈ പൊലീസിലെയും ആംബുലൻസ് സേവങ്ങൾക്കായുള്ള ദുബൈ കോർപറേഷനിലെയും വിദഗ്ധർ ബോധവത്കരണ ക്ലാസുകൾ എടുത്തതായി തുറമുഖ കാര്യ വകുപ്പ് ചീഫ് അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ അലി ആതിഷ ബിൻ ലാഹേജ് പറഞ്ഞു.
അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സുരക്ഷ ടിപ്സുകൾ അടങ്ങിയ ക്യു.ആർ കോഡുകളും ബീച്ച് സന്ദർശകർക്ക് സംഘം കൈമാറി. കൂടാതെ രക്ഷ ഉപകരണങ്ങളുടെയും പ്രദർശനവും ചടങ്ങിൽ നടന്നു.
കുട്ടികളെ തനിച്ച് നീന്താൻ വിടാതിരിക്കുക, ലൈഫ് ഗാർഡുകളുള്ള നിശ്ചിത ഇടങ്ങളിൽ മാത്രം ആസ്വദിക്കുക, സ്വിമ്മിങ് വസ്ത്രങ്ങൾ തരിക്കുക, മദ്യം, മയക്കുമരുന്ന് ഉപയോഗിക്കാതിരിക്കുക, വെള്ളത്തിൽവെച്ച് അഭ്യാസങ്ങൾ കാണിക്കാതിരിക്കുക, ഭക്ഷണം കഴിച്ച ഉടനെ നീന്തൽ നടത്താതിരിക്കുക, നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ രാത്രി നീന്തൽ ഒഴിവാക്കുക തുടങ്ങിയ മാർഗ നിർദേശങ്ങൾ വിദഗ്ധർ പൊതുജനങ്ങളുമായി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.