ദുബൈ നാദൽഷെബയിലെ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്ന സ്വദേശി ബാലൻ
ദുബൈ: ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഇതിഹാസഗാഥകളുടെ സ്മരണയോടെ ഗൾഫ് രാജ്യങ്ങൾ ബലി പെരുന്നാളിന്‍റെ വലിയ സന്തോഷത്തിൽ. എല്ലാ ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് ഈദുൽ അദ്ഹ ആഘോഷിക്കുന്ന ദിനത്തിൽ മലയാളികളടക്കമുള്ള പ്രവാസി സമൂഹവും പെരുന്നാളിന്‍റെ പുണ്യവും ആഹ്ലാദവും പങ്കുവെച്ചു. പുലർച്ചെ ഈദ്ഗാഹുകളിലും മസ്ജിദുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരങ്ങൾ അണിനിരന്നു. മാനവിക ഐക്യത്തിന്‍റെയും സമാധാനത്തിന്റെയും പതാകവാഹകരാകണമെന്ന ആഹ്വാനമാണ് പെരുന്നാൾ ഖുതുബയിൽ നിറഞ്ഞുനിന്നത്. പെരുന്നാൾ നമസ്കാരത്തിനുശേഷം വിശുദ്ധ ബലികർമ്മത്തിനും തുടക്കമായി. ഇനി സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതിന്‍റെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതിന്‍റെയും തിരക്കിലേക്ക് പ്രവാസി സമൂഹം തിരിയും.
കോവിഡ് നിയന്ത്രണങ്ങളിൽ ചുരുങ്ങിപ്പോയ കഴിഞ്ഞ രണ്ട്വർഷത്തെ ഹജ്ജിനുശേഷം ലക്ഷങ്ങൾ എത്തിച്ചേർന്ന വിശ്വമഹാസംഗമത്തിന്‍റെ ആവേശം കൂടി ചേർന്നാണ് ഇത്തവണ പെരുന്നാളെത്തിയത്. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം കോവിഡാനന്തര പെരുന്നാളിന്‍റെ ആവേശം പ്രകടമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പോലെ കോവിഡ് ജാഗ്രത കൈവിടാതെയാണ് സ്വദേശികളും വിദേശികളും ഒരേ മനസ്സോടെ പെരുന്നാൾ ആഘോഷിക്കുന്നത്. കോവിഡ് ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഈദ്ഗാഹുകളും മറ്റ് ഒത്തുചേരലുകളും നടന്നത്. എല്ലായിടത്തും പ്രവാസി കൂട്ടായ്മകൾ പലവിധ പരിപാടികൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പെരുന്നാൾ അവധി ദിനങ്ങളായതിനാൽ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചയിച്ച വേഗപരിധികൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനായി എല്ലാ ഗൾഫ് രാജ്യങ്ങളിലും റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.