ദുബൈ: പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയിൽ ദുരിതംവിതച്ച് വിമാനക്കമ്പനികൾ. ഒരുമാസത്തിനിടെ പത്തിലേറെ തവണയാണ് വിവിധ വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയത്. വൈകലിൽ മുമ്പൻമാർ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസുമാണെങ്കിലും സ്പെയ്സ് ജെറ്റും ഒട്ടും പിന്നിലല്ല. പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് പരമാവധി നേരത്തെ ഓടിയണയാൻ ആഗ്രഹിക്കുന്നവരും അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലേക്ക് തിരിക്കുന്നവരുമാണ് വിമാനക്കമ്പനികളുടെ ഇരകളാകുന്നത്.
താരതമ്യേന നിരക്കിളവ് നോക്കിയാണ് പ്രവാസികൾ നാട്ടിലേക്ക് ടിക്കറ്റെടുക്കുന്നത്. ബജറ്റ് എയർലൈനുകൾ എന്ന നിലയിൽ എയർ ഇന്ത്യ, സ്പെയ്സ് ജെറ്റ്, ഇൻഡിഗോ ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യവത്കരിച്ചിട്ടും ഒരു മാറ്റവുമില്ലാത്ത അവസ്ഥയിലാണ് എയർ ഇന്ത്യ. യാത്രക്ക് തൊട്ടുമുമ്പാണ് പലപ്പോഴും തകരാറുകൾ കണ്ടെത്തുന്നതും യാത്ര വൈകുന്നതും. പഴയ വിമാനങ്ങളാണ് ഈ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. ഇതാണ് അടിക്കടി സർവിസുകൾ മുടങ്ങാൻ പ്രധാന കാരണം. ഒരു സർവിസ് മുടങ്ങിയാൽ പകരം മറ്റ് വിമാനങ്ങൾ ഏർപ്പെടുത്താൻ ഇവർക്ക് കഴിയുന്നില്ല. മറ്റ് കമ്പനികളുടെ വിമാനങ്ങളിൽ കയറ്റിവിടാനോ തയാറാകുന്നില്ല. ദിവസം മുഴുവൻ യാത്രക്കാർ വിമാനത്താവളത്തിൽ കഴിഞ്ഞാലും കുഴപ്പമില്ല, തങ്ങളുടെ വിമാനത്തിൽതന്നെ യാത്ര ചെയ്താൽ മതിയെന്നാണ് അധികൃതരുടെ നിലപാട്. വിമാനത്താവളത്തിൽ കുടുങ്ങുന്നവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനോ താമസവും ഭക്ഷണവുമൊരുക്കാനോ വിമാനക്കമ്പനികൾ തയാറാകുന്നുമില്ല.
ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് വിമാനത്താവളത്തിനുള്ളിലെ സ്ഥാപനങ്ങളിൽനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാൻ മനസ്സുവരില്ല. വെള്ളം കുടിച്ചാണ് പലരും വിശപ്പകറ്റുന്നത്. മൂന്നും നാലും മാസമായ ചെറിയ കുഞ്ഞുങ്ങളുമായെത്തുന്നവർക്കും ദുരിതമാണ്. എങ്ങനെയെങ്കിലും നാടണഞ്ഞാൽ മതിയെന്ന ആഗ്രഹവുമായെത്തുന്ന പ്രായമായവരും ഏറെ ബുദ്ധിമുട്ടുന്നു. അധികനേരം ഇരിക്കാൻ കഴിയാത്ത ഇവർക്ക് മണിക്കൂറോളം ഇരിക്കേണ്ട അവസ്ഥയുണ്ടാകുന്നു. വിസിറ്റ് വിസയിലെത്തുന്നവരും വിസ റദ്ധാക്കുന്നവരുമാണ് ഏറെ കുഴങ്ങുന്നത്. ഇവർക്ക് പുറത്തിറങ്ങാൻപോലും കഴിയില്ല. വിസിറ്റ് വിസക്കാർക്ക് ഹോട്ടൽ സൗകര്യംപോലും നൽകുന്നില്ല.
അടുത്തിടെ എയർ ഇന്ത്യ വിമാനത്തിൽ പാമ്പ് കയറിയതിന്റെ പേരിലാണ് വിമാനയാത്ര മുടങ്ങിയത്. ഈ പാമ്പിനെ കണ്ടെത്താൻ കഴിയാതെവന്നതോടെ യാത്രക്കാർ ഒരുദിനം മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടിവന്നു. വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത് ഒരുമണിക്കൂർ പറന്നശേഷം. യാത്ര മുടങ്ങിയതോടെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നത് 38 മണിക്കൂറാണ്. കോഴിക്കോട്ടേക്ക് പോകേണ്ട ഇവരിൽ പലരെയും തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിച്ചത്. അവിടെനിന്ന് റോഡ് മാർഗം കോഴിക്കോട് വരെ യാത്രചെയ്യുന്നതിന്റെ ദുരിതം വേറെയും. ഈ വിമാനത്തിൽ നാട്ടിലെത്തിക്കേണ്ട മൃതദേഹം പോലുമുണ്ടായിരുന്നു. ഇതേദിവസമാണ് ഷാർജയിൽനിന്ന് 193 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തരമായി നിലത്തിറക്കിയത്.
ചൊവ്വാഴ്ച ഉച്ചക്ക് 12.10ന് ദുബൈയിൽനിന്ന് കൊച്ചിക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം അടുത്ത ദിവസമാണ് പറന്നത്. യാത്രക്കാർക്ക് ആവശ്യമായ സൗകര്യംപോലും ഒരുക്കിയില്ലെന്നും പരാതി പറയുന്നു. വെള്ളിയാഴ്ച പുലർച്ച അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയത് എൻജിനിൽ തീ ഉയർന്നതിനെ തുടർന്നാണ്. യാത്രക്കാരെ പല വിമാനങ്ങളിലായി രാത്രി വൈകിയാണ് നാട്ടിലെത്തിച്ചത്. വിമാനം 1000 അടി ഉയർന്നപ്പോഴാണ് എൻജിനിൽനിന്ന് തീ ഉയരുന്നതായി ശ്രദ്ധയിൽപെട്ടത്. ഉടൻ തിരിച്ചിറക്കുകയായിരുന്നു. വെള്ളിയാഴ്ചതന്നെ രണ്ട് വിമാനങ്ങൾ കൂടി വൈകി. രണ്ടും എയർ ഇന്ത്യ. ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ച ഉച്ച 12.30നാണ് പറന്നത്. അബൂദബിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനവും മണിക്കൂറോളം യാത്രക്കാരെ വലച്ചു. ഇതിന് പുറമെ രണ്ടും മൂന്നും മണിക്കൂറുകൾ വൈകുന്ന നിത്യസംഭവങ്ങളുമുണ്ട്.
ഇന്ത്യൻ വിമാനങ്ങളുടെ മുടങ്ങൽ തുടർച്ചയാണെങ്കിലും താക്കീതുചെയ്യാൻപോലും കേന്ദ്രസർക്കാർ തയാറാകുന്നില്ല. യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാറും വിമാനക്കമ്പനികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.