ദുബൈ: പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ ക്വാറന്റീൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും ഇൻകാസ് ജി.സി.സി കൺവീനറുമായ ഇ.പി. ജോൺസൺ മുഖ്യമന്ത്രിക്കും നോർക്ക റൂട്ട്സിനും കത്തയച്ചു. സർക്കാർ അംഗീകാരത്തോടെ ആരോഗ്യ മന്ത്രാലയങ്ങൾ പുറത്തിറക്കിയ പ്രവാസികൾക്ക് ഇരുട്ടടി നൽകുന്ന ക്വാറന്റീൻ വ്യവസ്ഥ അപലപനീയവും പ്രവാസി വിരുദ്ധ നയവുമാണ്. ഇന്നത്തെ കാലാവസ്ഥയിൽ അത്യാവശ്യങ്ങൾക്കല്ലാതെ പ്രവാസികൾ നാട്ടിലേക്ക് പോകുന്നത് ചുരുക്കമാണ്. അവരെ നിഷ്കരുണം പിഴിയുന്നതാണ് വിമാനനിരക്ക്. വാക്സിനേഷന്റെ രണ്ട് ഡോസും ബൂസ്റ്ററും എടുത്ത് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധനയും നടത്തി നാട്ടിലെത്തുന്ന പ്രവാസികളാണ് ക്വാറന്റീനിലിരിക്കുന്നത്.
വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ നിരക്ക് കുറക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. കേരളത്തിൽ ദിനംപ്രതി എത്രയോ പ്രകടനങ്ങളും സമരങ്ങളും ധർണകളുമാണ് ഓരോ രാഷ്ട്രീയ പാർട്ടികളും നടത്തുന്നത്. എത്ര വിവാഹ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ഇതിനൊന്നും ഇല്ലാത്ത മുൻകരുതൽ എന്തിനാണ് പ്രവാസിയോട് കാണിക്കുന്നത്. വിമാനത്താവളത്തിലെ പരിശോധന ഫലം വരുന്നതുവരെ സെൽഫ് ക്വാറന്റീനിൽ ഇരുന്നിട്ട് റിസൽട്ട് നെഗറ്റിവ് ആണെന്ന് കണ്ടാൽ അവർക്ക് പുറത്തിറങ്ങാനുള്ള അനുമതി നൽകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.
ദുബൈ കെ.എം.സി.സി നിവേദനം നല്കി
ദുബൈ: നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ ഏര്‍പ്പെടുത്തിയ നടപടി അനുചിതവും അനീതി നിറഞ്ഞതുമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി മുഖേന സര്‍ക്കാറിന് നിവേദനം നല്കി. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാര് ഹാജി എടച്ചാക്കൈയാണ് നിവേദനം സമര്‍പ്പിച്ചത്. കെ.എം.സി.സി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ഓര്‍ഗ. സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സർക്കാർ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രവാസികളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നതും ദ്രോഹിക്കുന്നതുമാണ്. ഇതില്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. യു.എ.ഇയില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ മൂന്ന് ഡോസ് വാക്സിന് സ്വീകരിച്ചു കഴിഞ്ഞവരാണ്. ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റിവായവരോടാണ് വീണ്ടും ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന തലതിരിഞ്ഞ നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്ക് നാട്ടിലെത്തുന്നവര്‍ക്ക് നിബന്ധനകളും നാട്ടിലുള്ളവര്‍ക്ക് അതൊന്നുമില്ലെന്നതും അനീതിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.